കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയെ കൊലപ്പെടുത്തിയെന്ന് മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നുമാണ് വെളിപ്പെടുത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരിൽ തെരച്ചിനായി പുറപ്പെട്ടു. സ്വർണാഭരണം കവർച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത്. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് കാറിൽ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഗൂഡല്ലൂർ സ്വദേശി സുലൈമാനും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഒരാഴ്ച മുമ്പാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് സ്വദേശിനി സൈനബ (59) യെ കാണാതായതായി പൊലീസിന് പരാതി ലഭിക്കുന്നത്. ഇതേത്തുടർന്ന് കസബ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഫോൺ വഴിയാണ് സ്ത്രീയെ പരിചയപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം ഉറപ്പിക്കാനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.

