കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽനിന്ന് 13.20 ഗ്രാം ബ്രൗൺ ഷുഗറുമായാണ് പിടിയിലാവുന്നത്
കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ കോഴിക്കോട് ബീച്ച് റെഡ് ക്രോസ് റോഡ് പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്ന് പിടികൂടി.
തലശ്ശേരി സ്വദേശി കൊളശ്ശേരി ആമിനാസ് വീട്ടിൽ മുന്ന എന്ന പി കെ മുനവർ ഫൈറോസ്(27) കിണാശ്ശേരി സ്വദേശി കുന്നത്തു താഴം എം അഷ്റഫ് (39) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ ചാർജുള്ള അസി. കമ്മീഷണർ വി സുരേഷിൻ്റെ കീഴിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ബി എസ് ബാവിഷിൻ്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പൊലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ബീച്ച് റെഡ് ക്രോസ് റോഡ് പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 13.20 ഗ്രാം ബ്രൗൺ ഷുഗറുമായി പൊലീസ് രണ്ട് പേരെയും പിടികൂടിയത്. പിടികൂടിയ ബ്രൗൺ ഷുഗറിന് വിപണിയിൽ ഒരു ലക്ഷം രൂപ വരും.
മുംബൈയിൽ നിന്നും കേരളത്തിലേക്ക് ബ്രൗൺ ഷുഗർ എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ മുനവർ. വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ തലശ്ശേരിയിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് ബ്രൗൺ ഷുഗറുമായി കോഴിക്കോട്ടേക്ക് എത്തിയത്. തന്റെ സുഹ്യത്ത് അഷ്റഫിനെ ബിസിനസ്സിൽ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്. മുനവർ കണ്ണൂർ ജില്ലയിലെ ലഹരി കേസിലും കാപ്പ കേസിലും പ്രതിയാണ്. നിലവിൽ കാപ്പ കേസ് ഉള്ളതിനാൽ കണ്ണൂർ ജില്ലയിൽ നിൽക്കാൻ പറ്റാത്തതിനാൽ ലഹരി കച്ചവടത്തിനായി കോഴിക്കോട്ടേക്ക് വരുകയായിരുന്നു.
ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്, എ.എസ്.ഐ കെ അബ്ദുറഹ്‌മാൻ, അനീഷ് മൂസേൻവീട്, കെ അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പ്രശാന്ത് കുമാർ, അഭിജിത്ത്, ദിനീഷ്, സരുൺ, അതുൽ, ലതീഷ്, വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ പ്രദീപ്, രഞ്ജിത്ത്, ജിത്തു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



