കോഴിക്കോട്: ഹിമാചൽപ്രദേശിലെ ഷ സിംലയിൽ അപകടത്തിൽ മരിച്ച സൈനികൻ ആദർശിന്റെ ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാവിലെ ഏഴു മണിയോടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാണ് ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചത്. തുടർന്ന് ഫറോക്ക് ചുങ്കം ഖാദിസ്സിയ്യ സ്കൂളിൽ പൊതുദർശനത്തിനു വച്ചു. ശേഷം രാവിലെ പത്തേകാലോടെ
വീട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.വിലാപയാത്രയിലും സംസ്കാരച്ചടങ്ങിലും ജീവിതത്തിന്റെ നാനാതുറകളിൽപെട്ട നൂറുകണക്കിന് പേരാണ് സംബന്ധിച്ചത്.
എം കെ രാഘവൻ എംപി, മന്ത്രി മുഹമ്മദ് റിയാസിന് വേണ്ടി സച്ചിൻ ദേവ് എംഎൽഎ, സംസ്ഥാന സർക്കാരിന് വേണ്ടി എഡിഎം കെ അജീഷ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചാണ് ഫറോക്ക് സ്വദേശിയായ ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ അതിപറമ്പത്ത് ജയരാജന്റെ മകൻ ആദർശ് മരിച്ചത്. ആർമിയിൽ എൻജിനീയർ റെജിെമന്റിൽ ജോലി ചെയ്തിരുന്ന ആദർശ് കരസേനയുടെ വാഹനത്തിൽ ജോലി സ്ഥലത്ത് നിന്ന് വരുമ്പോൾ വാഹനത്തിനുമേൽ കല്ല് വീഴുകയായിരുന്നു. ആറു മാസം മുമ്പ് വിവാഹിതനായ ആദർശ് മൂന്നു മാസം മുമ്പാണ് ഹിമാചൽ പ്രദേശിലേക്ക് പോയത്.
ആദർശിന് കണ്ണീരോടെ വിട ചൊല്ലി നാട്

