കോഴിക്കോട്: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 293 ആയി. 1592 പേരെ രക്ഷപ്പെടുത്തി. 8304 പേർ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസമാണിന്ന്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ റെഡ് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ അവലോകന യോഗമുണ്ടായി. സർവകക്ഷി യോഗവും ചേർന്നു. ചൂരൽമലയിലെ ദുരന്തഭൂമിയും ക്യാമ്പുകളും മുഖ്യമന്ത്രി സന്ദർശിച്ചു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ദുരന്ത സ്ഥലവും ക്യാമ്പുകളും സന്ദർശിച്ചു.
പരിക്കേറ്റ 90 പേര്‍ വയനാട്ടിലെ വിവിധ ആശുപത്രികളിലുണ്ട്. ബുധനാഴ്ച മാത്രം 74 മൃതദേഹം പുറത്തെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. തിങ്കള്‍ അര്‍ധരാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന് ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയില്‍ മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ചാണ് തിരച്ചില്‍.
വീടുകളില്‍ കുടുങ്ങിയ 22 പേരെയും റിസോര്‍ട്ടില്‍ ഒറ്റപ്പെട്ട 12 പേരേയും ഉച്ചയോടെ രക്ഷാദൗത്യസേന ക്യാമ്പുകളിലേക്ക് മാറ്റി.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, വീണാ ജോര്‍ജ്, എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍ കുട്ടി, വി എന്‍ വാസവന്‍, ജി ആര്‍ അനില്‍, ഒ ആര്‍ കേളു, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി അബ്ദുറഹിമാന്‍ എന്നീ മന്ത്രിമാര്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
വയനാട് ഉരുൾപൊട്ടൽ: മരണം 293

