കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഐ എമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുതാഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച് ജയിച്ചത്. നിലവില്‍ സിപിഐ എം കൗണ്‍സില്‍ പാര്‍ട്ടി ലീഡറാണ് ഒ സദാശിവന്‍. സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി അംഗവുമാണ്.
നിലവിലെ ഭരണസമിതിയിലെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണായ ഡോ. എസ് ജയശ്രീ ഡെപ്യൂട്ടി മേയറാവും. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും. സദാശിവന്റെയും ഡോ.ജയശ്രീയുടെയും പേരുകള്‍ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. രണ്ട് തവണ കൗണ്‍സിലറായതിൻ്റെ പരിചയസമ്പന്നതയാണ് സദാശിവന് തുണയായത്. 26നാണ് കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്.
മേയര്‍ പദവി ജനറല്‍ സീറ്റായിരിക്കേ ജയിച്ചാല്‍ മേയര്‍ ആകേണ്ടിയിരുന്ന മുന്‍ ഡെപ്യൂട്ടി മേയര്‍ സിപി മുസാഫര്‍ അഹമ്മദ് പരാജയപ്പെട്ടതോടെ പുതിയ പേരുകള്‍ തേടാന്‍ സിപിഐ എം നിര്‍ബന്ധിതമായത്. കഴിഞ്ഞ തവണ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായ ഡോ. എസ് ജയശ്രീയുടെയും സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവ് ഒ സദാശിവന്റെയും പേരുകള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചത്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ആണ് ജയശ്രീ. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് അവര്‍.
യുഡിഎഫ് സീറ്റെണ്ണം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികളും ഇത്തവണ എല്‍ഡിഎഫിന് കിട്ടില്ല. 28 സീറ്റുള്ള യുഡിഎഫും 13 സീറ്റുള്ള ബിജെപിയും പ്രതിപക്ഷ നിരയില്‍ ശക്തമായുണ്ടാകുമെന്ന വിലയിരുത്തലും സദാശിവന് തുണയായി.
ഒ സദാശിവൻ മേയര്‍, ഡോ. ജയശ്രീ ഡെപ്യൂട്ടി മേയറാകും

