രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന് 298 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട്: രാമനാട്ടുകര മേൽപാലത്തിന് താഴെ    വിൽപനക്കായി കൊണ്ടു വന്ന എംഡിഎം എയുമായി രണ്ട് യുവാക്കളെ പിടികൂടി.
പൊക്കുന്ന് സ്വദേശികളായ കുറ്റിയിൽത്താഴം പുനത്തിൽ വയൽ മുഹമ്മദ് നവാസ് സി വി (28) കുളങ്ങരപീടിക തോട്ടുമാരത്ത്  ഹൗസിൽ ഇംത്യാസ് ടി (30) എന്നിവരെയാണ്
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക്  എസ്ഐ വിനയൻ ആർ എസിൻ്റെ  നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്.

ഫറോക്ക്, രാമനാട്ടുകര കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും  യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ബംഗളൂരുവിൽ നിന്നും മലപ്പുറം ജില്ല വഴിവന്ന മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറിൽ രണ്ട് പേരും എത്തിയത്. കടന്നു കളയാൻ ശ്രമിച്ച കാറിനെ രാമാനാട്ടുകര മേൽപാലത്തിന് താഴെ വച്ച്  സാഹസികമായി തടഞ്ഞു നിർത്തി പരിശോധന നടത്തിയതിലാണ് വിൽപനക്കായി കൊണ്ടുവന്ന 298 ഗ്രാം എം ഡി എം എ നവാസിൽ നിന്നും കണ്ടെടുത്തത്.
പിടിയിലായ നവാസിന് നല്ലളം സ്റ്റേഷനിൽ അടിപിടി കേസുണ്ട്. നാട്ടിൽ ബിസിനസ്സ് കാരനാണെന്നാണ് അറിയപ്പെടുന്നത്. ഇമ്ത്യാസ് ഓട്ടോ ഡ്രൈവറാണ്.

ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ മാരായ മനോജ് എടയേടത്ത് , അബ്ദുറഹ്മാൻ. കെ, എ.എസ്.ഐ അനീഷ് മൂസ്സേൻവീട് , അഖിലേഷ് കെ , അഭിജിത്ത്. പി , സരുൺകുമാർ പി.കെ , ലതീഷ് . എം.കെ , ഷിനോജ്. എം , ശ്രീശാന്ത് എൻ.കെ , അതുൽ ഇവി , ദിനീഷ് പി.കെ , മുഹമദ്ദ് മഷ്ഹൂർ കെ.എം , തൗഫീക്ക് ടി.കെ , ഫറോക്ക് സ്റ്റേഷനിലെ എസ് പി വി ഒ സനൂപ് , ശ്യാംരാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പോത്ത് കച്ചവടത്തിൻ്റെയും വണ്ടി കച്ചവടത്തിൻ്റെയും മറവിൽ ലഹരി കടത്ത്

പിടിയിലായ നവാസ് ബംഗളൂരു , ഡൽഹി എന്നിവിടങ്ങളിൽ നിന്നും വൻ
തോതിൽ മയക്കുമരുന്ന് കൊണ്ടുവന്ന്  ജില്ലയിലെ പല ഭാഗങ്ങളിലായി വിൽപന നടത്തുന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് ‘ അന്യ സംസ്ഥാനങ്ങളിൽ പോയി പോത്തിനെ വാങ്ങി വണ്ടിയിൽ അതിനെ നാട്ടിലേക്ക് എത്തിക്കുന്നതിൻ്റെ മറവിലും, സെക്കൻ്റ് കാറുകൾ ബംഗളൂരു ഡൽഹി എന്നിവിടങ്ങളിൽ നിന്നും വാങ്ങി നാട്ടിലേക്ക് എത്തിക്കുന്നതിൻ്റെ മറവിലുമാണ് ആർക്കും മനസ്സിലാകാത്ത രീതിയിൽ ലഹരി മരുന്ന്. നാട്ടിലേക്ക് എത്തിക്കുന്നത്. പിന്നീട് വാട്സാപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് സിറ്റിയിലെ പല ഭാഗങ്ങളിലും എം ഡി എം എ എത്തിച്ച് കൊടുത്ത് വിൽപന നടത്തുകയായിരുന്നു. ഓരോ ലഹരി കടത്തിനും പുതിയ പങ്കാളികളെ കൂട്ടും പിന്നീട് അവരെ ഒഴിവാക്കും ഇതാണ് നവാസിൻ്റെ രീതി. നവാസ് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽപ്പെട്ട ലഹരിയുമായി ബന്ധമുള്ള  ആളുകളുടെ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെ  കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുമെന്നും ഡാൻസാഫ് ടീം ജില്ലാ പോലീസുമായി ചേർന്ന് മൂന്നാഴ്ചക്കുള്ളിൽ ആറ് കേസുകളിലായി പതിനൊന്ന് പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും , നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *