കോഴിക്കോട്: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നെഹ്‌റു യുവകേന്ദ്രയും ചേർന്ന് നടപ്പാക്കുന്ന ‘യുവ ആപ്ദമിത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചു. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ് സജീദ് നിർവഹിച്ചു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി സനൂപ് അധ്യക്ഷനായി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) മേൽനോട്ടത്തിൽ നെഹ്‌റു യുവകേന്ദ്രയിലെ മൈ ഭാരത് വളണ്ടിയാർമാരിൽ നിന്നുള്ള 250 പേർക്കാണ് നാല് ഘട്ടങ്ങളിലായി പരിശീലനം നൽകുന്നത്. ഏപ്രിൽ 26 വരെയുള്ള ക്യാമ്പിൽ അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതികൾ, ദുരന്തമുഖങ്ങളിലെ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ എന്നിവയിൽ ശാസ്ത്രീയ പരിശീലനവും അവബോധവും നൽകും. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ, ഐഡി കാർഡുകൾ, യൂണിഫോം, എമർജൻസി കിറ്റുകൾ എന്നിവ വിതരണം ചെയ്യും.
ചടങ്ങിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ജൂനിയർ സൂപ്രണ്ട് ഹാരിസ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി, ദുരന്തനിവാരണ പ്ലാൻ കോ-ഓർഡിനേറ്റർ സി തസ്ലീം ഫാസിൽ, യുവ ആപ്ദമിത്ര വളണ്ടിയർമാരായ ഉവൈസ്, റയീസ് ബഷീർ, ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.
ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കം

