പിക്കപ്പ് വാനിൽ വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി കാസർകോട് സ്വദേശികളായ മൂന്ന് പേർ പിടിയിൽ
ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് 20 കിലോ 465 ഗ്രാം കഞ്ചാവ് പിടികൂടി
കോഴിക്കോട്: നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. കാസർകോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32) ഫാത്തിമ മൻസിൽ മുഹമ്മദ് അഷ്റഫ് (37) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ എസ്ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ള
ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.
കാസർകോട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പിക്കപ്പ് വാനിൽ വിൽപ്പനക്കായി കൊണ്ടു വന്ന 20 കിലോ 465 ഗ്രാം കഞ്ചാവാണ് മലാപ്പറമ്പ് ജംഗ്ഷനിൽ പിടികൂടിയത്. വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചതിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെടുത്തത്.
കഴിഞ്ഞ വർഷം 9 കിലോ കഞ്ചാവുമായി രാമനാട്ടു യിൽ പിടികൂടിയതിന് ശ്രീജിത്തിന് ഫറോക്ക് സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശ്രീജിത്ത് വീണ്ടും ലഹരി കച്ചവടം തുടങ്ങുകയായിരുന്നു. ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ. ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് കാസർകോട് ഭാഗത്ത് സ്റ്റോക്ക് ചെയ്ത് പല സ്ഥലങ്ങളിലേക്ക് വാഹനത്തിൽ വലിയ തോതിൽ കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ഭാഗത്ത് കാറ്ററിംഗ് ജോലി ചെയ്തിരുന്ന ഇയാൾ കോഴിക്കോട് ജില്ലയിൽ സുഹൃത് ബന്ധം സ്ഥാപിച്ച് ലഹരിവിൽപന നടത്തുകയായിരുന്നു. സുഹൃത്തുക്കളായ കൃതി ഗുരുവിനെയും അഷ്റഫിനെയും ലഹരി കച്ചവടത്തിൽ പങ്കാളികളാക്കാൻ മുഖ്യ കാരണം ഇവർ രണ്ടു പേരും അതിവേഗതയിൽ വണ്ടി ഓടിക്കുന്നവരാണ് എന്നതാണ്. കഞ്ചാവുമായി വരുമ്പോൾ പൊലീസ് പിൻതുടർന്നാൽ വണ്ടി തട്ടിച്ച് കടന്ന് കളയാൻ വരെ മടിക്കാത്ത ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ.
വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് എത്തിച്ച എട്ട് ലക്ഷം രൂപയുടെ കഞ്ചാവാണ് ഡാൻസാഫും ചേവായൂർ പൊലീസും സംയുക്തമായി പിടി കൂടിയത്. പിടി കൂടിയവർ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു.
ഡാൻസാഫ് അംഗങ്ങളായ എസ്ഐ അബ്ദുറഹ്മാൻ കെ, എഎസ്ഐ അനീഷ് മൂസ്സേൻ വീട്, അഖിലേഷ് കെ, സുനോജ് കാരയിൽ സരുൺ കുമാർ പി കെ, ലതീഷ് എം കെ, ഷിനോജ് എം , ശ്രീശാന്ത് എൻ കെ, അഭിജിത്ത് പി, അതുൽ ഇ വി, തൗഫീക്ക് ടി കെ, ദിനീഷ് പി കെ, മുഹമ്മദ് മഷ്ഹൂർ. കെ എം, ചേവായൂർ സ്റ്റേഷനിലെ എസ് ഐ മാരായ മിജോ ജോയ് , വിനോദ് , എസ് സി പി ഒ റിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കോഴിക്കോട്ട് വീണ്ടും വൻ ലഹരിവേട്ട

