കോഴിക്കോട്: ലോക അവയവദാന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ അവയവമാറ്റ സർജറികൾ കഴിഞ്ഞവരുടെയും അവയവദാനം നടത്തിയവരുടെയും ബന്ധുക്കളുടെയും സ്നേഹ സംഗമം ‘പുനർജനി’ സംഘടിപ്പിച്ചു. ഒരാളുടെ ജീവൻ രക്ഷിക്കുന്നതിനോ, ജീവിതം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി മറ്റൊരാളുടെ അവയവങ്ങൾ നൽകുന്ന നിസ്വാർത്ഥ പ്രവർത്തനമാണ് അവയവദാനം. നാമോരോരുത്തരും ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവദാനത്തിന് സന്നദ്ധരായി വരുന്നതോടെ ട്രാൻസ്പ്ലാൻറിനായി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകാനും മറ്റുള്ളവരുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റമുണ്ടാക്കാനും കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ചലച്ചിത്ര താരം വിജയൻ കാരന്തൂർ പറഞ്ഞു.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ എനിക്ക് കരൾ പകുത്ത് നൽകി പുതിയ ജീവിതം നൽകിയത് എൻ്റെ ഭാര്യയാണ്. ലൈവ് ഡൊണേഷനേക്കാൾ മരണാനന്തര അവയവ ദാനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും, ഒരാൾ അവയവ ദാതാവാകാൻ രജിസ്റ്റർ ചെയ്യുന്നതിലൂടെ പുതുതലമുറയിലേക്ക് നന്മയുടെ സന്ദേശം പകരുന്നതോടൊപ്പം അവയവങ്ങളുടെ ഗുരുതരമായ ക്ഷാമം പരിഹരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദാതാവിന് ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, പാൻക്രിയാസ്, കുടൽ എന്നിവ കൂടാതെ ടിഷ്യൂ ദാനത്തിലൂടെ മാത്രം എട്ടുപേരുടെ ജീവൻ രക്ഷിക്കാനോ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനോ കഴിയുമെന്നതിനാൽ, അവയവദാനത്തിൻ്റെ പ്രസക്തി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് ഇത്തരം കൂടിച്ചേരലുകൾക്ക് ആസ്റ്റർ മിംസ് നേതൃത്വം നൽകുന്നതെന്ന് മിംസ് കോഴിക്കോട് സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു . ലിവർ കിഡ്നി രോഗങ്ങൾ നേരത്തെ കണ്ടെത്താനും പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കിഡ്നി, ലിവർ ട്രാൻസ്‌പ്ലാൻ്റ് സർജറി കഴിഞ്ഞവരുടെ സംഘടനകളുമായി (PORFA, LIFOK)സഹകരിച്ച് കേരളത്തിലുടനീളം ലിവർ, കിഡ്നി രോഗങ്ങളുടെ സ്ക്രീനിംഗ് ക്യാമ്പും, അവയവദാന ബോധവൽക്കരണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അവയവ ദാനത്തിൻ്റെ പ്രാധാന്യം ഉൾപ്പെടുന്ന ക്ലാസിന് ഡോ. അനീഷ് കുമാർ നേതൃത്വംനൽകി. ചടങ്ങിൽ ഡോ. സജിത്ത് നാരായണൻ, ഡോ. സജീഷ് സഹദേവൻ,ഡോ. നൗഫൽ ബഷീർ, ആൻഫി മിജോ, രാജേഷ് കുമാർ, ഷാജി പുതിയോട്ടിൽ, ബാബുരാജൻ തുടങ്ങിയവർ പങ്കെടുത്തു
ആസ്റ്റർ മിംസിൽ ‘പുനർജനി’ സ്നേഹസംഗമം

