കോഴിക്കോട് : ഇന്ത്യയിലെ മാധ്യമങ്ങൾ കേന്ദ്രസർക്കാറിന് വേണ്ടി പാദപൂജ നടത്തുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനിൽ കഥ വേദിയിൽ ‘ എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി ‘ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
സ്വദേശാഭിമാനിയെ നാടുകടത്തിയത് തിരുവിതാംകൂർ രാജാധികാരത്തിനെതിരെ എഴുതിയതുകൊണ്ടാണ്. നാടുകടത്തൽ നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ പല മാധ്യമങ്ങളും ഇക്കാര്യത്തിൽ അന്നത്തെ ഭരണത്തെ വിമർശിച്ചിരുന്നു. അന്നത്തെ കാലത്ത് മാധ്യമങ്ങൾക്കെതിരെ ഉണ്ടായ പ്രശ്നങ്ങളും മാധ്യമങ്ങൾക്കെതിരെ ഇന്നുണ്ടാകുന്ന പ്രശ്നങ്ങളും തമ്മിൽ സാദൃശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിന് കീഴടങ്ങിയാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്ന് നിരീക്ഷിച്ച എം ബി രാജേഷ് കേന്ദ്ര ഭരണകൂടവുമായി സഖ്യത്തിലാണ് മാധ്യമങ്ങൾ എന്നും കൂട്ടിച്ചേർത്തു.
വാർത്തകൾ ചരക്കുവത്ക്കരിക്കപ്പെടുന്നുവെന്നും ആളുകളെ ആകർഷിക്കുക മാത്രമാണ് ഇന്ന് വാർത്തകളുടെ ലക്ഷ്യമെന്നും പുതിയകാലം വാർത്തധിക്യകാലമാണെന്നും ഭരണകൂടങ്ങൾ എന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയാണ് ചെയ്യണ്ടേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ വർഗപരമായ പക്ഷപാതിത്വം കാണിക്കുന്നുവെന്നും പ്രധാന വാർത്തകളെ അപ്രധാന വാർത്തകളാക്കി മാറ്റുന്നുവെന്നുള്ള അഭിപ്രായം തനിക്കുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.
മാധ്യമങ്ങളെ
ഇന്ത്യൻ ഗവൺമെന്റും കേരള ഗവണ്മെന്റും എങ്ങനെയാണ് കാണുന്നത് എന്ന അനുപമ വെങ്കിടേശ്വരന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം, വ്യത്യസ്തമായാണ് മാധ്യമങ്ങളെ രണ്ട് സർക്കാറുകളും കാണുന്നത് എന്നാണ്. കേന്ദ്രസർക്കാറിന്റെ ഹിന്ദുത്വ വാദത്തിന്റെ കിഴിൽ മാധ്യമങ്ങൾ ഭരണകൂടവേട്ടയെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

