കോകോ ചലച്ചിത്രമേള മൂന്നാം ദിനം
കോഴിക്കോട്: ‘പ്രാണസഖി’യും ‘താമസമെന്തെ വരുവാനും’ ‘താനെ തിരിഞ്ഞും മറഞ്ഞും’ പോലുള്ള അനശ്വര ഗാനങ്ങൾ രചിച്ച എം എസ് ബാബുരാജ് എന്ന ബാബുക്കയും ‘എങ്ങിനെ നീ മറക്കും കുയിലേ’ പാടിയ മലബാറിന്റെ സൈഗാൾ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് അബ്ദുൽഖാദറും ഇരുവരും ജന്മം നൽകിയ അനേകം പാട്ടുകളും പാട്ടോർമ്മകളും നിറഞ്ഞുനിന്ന വേദിയായിരുന്നു കോകോ ചലച്ചിത്രമേളയുടെ മൂന്നാം ദിവസം നടന്ന ഓപ്പൺ ഫോറം.
‘കോഴിക്കോടിന്റെ പാട്ടോർമ്മകൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഗായകരായ
സിബില സദാനന്ദൻ, ആതിര കെ കൃഷ്ണൻ, സുനിൽ കുമാർ പി കെ എന്നിവർ നഗരത്തിന്റെ കനപ്പെട്ട പാട്ടുപരമ്പര്യം ഓർത്തെടുത്തതിനൊപ്പം പാടുകയും ചെയ്തു.
കോഴിക്കോട്ടെ പഴയ സംഗീത ക്ലബ്ബായ ബ്രദേഴ്സ് ക്ലബ്ബിനെക്കുറിച്ചുള്ള ഓർമ്മകൾ വൈകാരികതയോടെ സിബില സദാനന്ദൻ വിവരിച്ചു. അച്ഛനിൽ നിന്ന് കിട്ടിയ പാട്ട് കോഴിക്കോടൻ സംഗീതപാരമ്പര്യവുമായി ഇഴചേർന്നിരുന്നതിനെക്കുറിച്ചാണ് ആതിര സംസാരിച്ചത്. സുനിൽ കുമാർ ബാബുരാജിന്റെയും അബ്ദുൽഖാദറുടെയും ഗാനങ്ങൾ ആലപിച്ചു.
മണ്മറഞ്ഞ സംഗീത പ്രതിഭകളായ രഘുകുമാരൻ, എ ടി ഉമ്മർ, രാഘവൻ മാസ്റ്റർ, ഗിരീഷ് പുത്തഞ്ചേരി എന്നിവരെക്കുറിച്ച ഇമ്പമാർന്ന ഓർമകളും ഒഴുകിയെത്തി.
നദീം നൗഷാദ് ആയിരുന്നു മോഡറേറ്റർ.
ബാബുക്കയും കോഴിക്കോട് അബ്ദുൽഖാദറും ഒഴുകിയെത്തിയ കോഴിക്കോടിന്റെ പാട്ടോർമ്മകൾ

