കോഴിക്കോട്: മുച്ചിറി, മുറിയണ്ണാക്ക്, മുഖവൈകല്യ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് കോഴിക്കോട്ടു നടന്നു. വണ്ടിപ്പേട്ടയിലെ സാന്‍ ഡെന്റോഫേഷ്യലില്‍ നടന്ന ക്യാമ്പില്‍ 32 രോഗികള്‍ ചികിത്സ തേടിയെത്തി. ക്യാമ്പിലെത്തിയവരില്‍ രണ്ട് മാസം മുതല്‍ 40 വയസുവരെ പ്രായമുള്ളവരുണ്ടായിരുന്നു. ഇവരെ തുടര്‍ പരിശോധനയ്ക്കും തുടര്‍ന്ന് ശസ്ത്രക്രിയക്കും വിധേയമാക്കും. ഘട്ടം ഘട്ടമായുള്ള ശസ്ത്രക്രിയയും പരിശോധനയും തീര്‍ത്തും സൗജന്യമാണ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്‌മൈല്‍ട്രെയിനിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രമുഖ ക്ലഫ്റ്റ് മാക്സിലോ ഫേഷ്യല്‍ സര്‍ജ്ജന്‍ ഡോ.നിഖില്‍ ഒ.ഗോവിന്ദൻ, ഡോ. രേഖ, ഡോ. രശ്മി, ന്യൂട്രിഷനിസ്റ്റ് അസ്ന അഷറഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ജെ.സി.ഐ – കോഴിക്കോട്, സാന്‍ ഡെന്റോ ഫേഷ്യല്‍, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.
ഇന്ത്യയില്‍ ജനിക്കുന്ന 700 കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ മുച്ചിറി, മുറിയണ്ണാക്ക് വൈകല്യം കാണപ്പെടുന്നുണ്ട്. ശരിയായ ചികിത്സയിലൂടെ 95 ശതമാനം വൈകല്യവും പരിഹരിക്കാം.

