കോഴിക്കോട്: നൃത്തകലയിൽ പരമ്പരാഗത ശൈലീ സമ്പ്രദായങ്ങൾ കാത്തുസൂക്ഷിക്കുന്നതോടൊപ്പം സർഗാത്മകവും പുരോഗമനപരവുമായ ചിന്താസരണികളെ കോർത്തിണക്കി അരങ്ങിനെ ഭാവസാന്ദ്രമാക്കുന്ന മികച്ച നർത്തകിയാണ് റിയാ രമേശ്. നൃത്ത കലയെ ജീവിതസപര്യയാക്കിയ കലാകാരി റിയാ രമേശ് മലയാളത്തിൻ്റെ അഭിമാനമായ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കി “നീർമാതളക്കാലം” ദൃശ്യാവിഷ്കാരത്തിന് ഒരുങ്ങുന്നു. എം വി ലക്ഷ്മണന്റെ രചനയിൽ പ്രേംകുമാർ വടകര സംഗീത മൊരുക്കുന്നു.
ത്രിനേത്ര സെൻ്റർ ഫോർ പെർഫോമിങ് ബാനറിലാണ് സെപ്റ്റംബർ 21 ശനിയാഴ്ച വൈകിട്ട് 5ന് വടകര ടൗൺഹാളിൽ നീർമാതളക്കാലം ദൃശ്യ വിരുന്ന് അരങ്ങേറുക.
റിയാ രമേശിനോടൊപ്പം ത്രിനേത്ര സെന്റർ ഫോർ പെർഫോമിങ് ആർട്സിലെ നർത്തകികളുംചുവടുവെക്കും.
“ഇനിയൊരു ജന്മം കിട്ടുകയാണെങ്കിൽ ഞാൻ എല്ലാ രാത്രിയിലും നക്ഷത്രങ്ങൾക്കിടയിൽ കിടന്നു മാത്രം ഉറങ്ങും. മാൻപേടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തിൽ ഞാൻ താമസിക്കും. വെയിൽ പൊള്ളുന്ന നിമിഷംവരെ ഞാൻ നദിയിൽ നീന്തുകയും മഞ്ചലിലെന്നപോലെ മലർന്നു കിടക്കുകയും ചെയ്യും. സുഗന്ധികളായ പൂക്കളും ദളങ്ങളും മാവിന്റ തളിരും വിരിച്ച് ആ ശയ്യയിൽ കിടക്കും. എന്റെ വിയർപ്പിന് വാടിയ പൂക്കളുടെ ഗന്ധമുണ്ടാവും.എന്റെ ഉമിനീരിന് കറുകപ്പല്ലിന്റെ മണവും.”
അസാധാരണവും ഉദ്വേഗ ഭരിതവുമായ മാധവിക്കുട്ടിയുടെ പ്രണയാതുരമായ ജീവിതത്തിന്റെയും എഴുത്തിന്റെയും ലോക സഞ്ചാരത്തെ നടനാനുഭൂതിയുടെ നവ്യാനുഭവമായി തീർക്കുകയാണ് റിയാ രമേശിന്റെ ‘നീർമാതളക്കാലം”. നൃത്താവിഷ്കാരത്തിലെ നിരവധി മുഹൂർത്തങ്ങൾക്ക് രംഗഭാഷയൊരുക്കുന്നത് പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണനാണ്.
റിയാ രമേശ് എന്ന സർഗധനയായ നർത്തകി
തലശ്ശേരി നൃത്താഞ്ജലി ദിവാകരന്റെ ശിക്ഷണത്തിലാണ് നൃത്ത പഠനം ആരംഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ നൃത്തഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. നൃത്ത വിഭാഗത്തിൽ 2012 ഡിസംബറിൽ ഏഷ്യൻ രാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയെ പരിപാടിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിൽ നൃത്തം അവതരിപ്പിച്ചു. കാലിക്കറ്റ് സർവകലാശാല ഇന്റർ സോൺകലോത്സവത്തിൽ കലാതിലകപ്പട്ടത്തിന് അർഹയായി. 2014ൻ കേരള നടനത്തിൽ ഗുരു ഗോപിനാഥ് യുവകലാ പ്രതിഭാ പുരസ്കാരത്തിന് അർഹയായി.
തൃശിനാപ്പള്ളി ഭാരതി ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം നേടി. കണ്ണൂർ സർവകലാശാലയുടെ കലോത്സവത്തിൽ രണ്ടുവർഷം കേരള നടനത്തിലും കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനത്തിന് അർഹയായി. കണ്ണൂർ സർവകലാശാലയുടെ കീഴിൽ ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദംനേടി.
പ്രധാന വാർത്തകൾ ഒരിക്കൽ കൂടി എന്ന ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയും ഇന്റർനാഷണൽഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടുകയും ചെയ്തു.
“സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങൾ, ഇലകളും ശിഖരവും നഷ്ടപ്പെട്ട മരങ്ങൾ മാത്രമാണെന്ന്, മാധവിക്കുട്ടി ഓർമ്മിപ്പിച്ചത്, നമ്മുടെ ഉള്ളിലെ നീർമാതാളക്കാലത്തിന്റെ വീണ്ടെടുപ്പിന് കൂടിയാവാം.
നീർമാതളക്കാലം 21 ന് വടകരയിൽ

