ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി
കോഴിക്കോട്: നഗരത്തിൽ ഹോംസ്റ്റേ നടത്തിപ്പിൻ്റെ മറവിൽ മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപന നടത്തുന്ന ഒരാളെ പിടികൂടി.
പയ്യാനക്കൽ സ്വദേശി ചെറുപുരക്കൽ ഹൗസിൽ സി പി ഇസ്‌മയിലി (37)നെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ കെ എ പൗലോസിൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.
എൻജിഒ ക്വാർട്ടേഴ്സ് ലീല തിയേറ്റർ വളാംകുളം റോഡിലുള്ള വാടക വീട്ടിൽ നിന്നാണ് പരിശോധനയിൽ ഒന്നര ഗ്രാമോളം എംഡിഎംഎയുമായി ഇയാളെ പിടികൂടുന്നത്
ഇയാൾ രണ്ട് മാസം മുമ്പ് എൻജിഒ ക്വാർട്ടേഴ്സ് ഭാഗത്ത് ലേഡീസ് ഹോസ്റ്റൽ നടത്തിയിരുന്നു . അവിടത്തെ എഗ്രിമെൻ്റ് കാലാവധി കഴിഞ്ഞതിന് ശേഷം തൊട്ടടുത്ത് തന്നെ ഒരു വീട് വാടകക്ക് എടുത്ത് കുടുംബത്തോടപ്പം താമസിച്ച് അവിടെ കോളേജ് വിദ്യാർഥിനികളെ താമസിപ്പിച്ച് ഹോംസ്റ്റേ നടത്തുകയായിരുന്നു. ആർക്കും സംശയം തോന്നാത്തവിധം ഹോംസ്റ്റേയുടെ മറവിലാണ് ഇയാൾ ലഹരി കച്ചവടം ചെയ്യുന്നത്. വാട്സ് ആപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് വീട് നിൽക്കുന്ന ഭാഗങ്ങളിലേക്ക് അവരെ വിളിച്ചു വരുത്തി ലഹരി മരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.
ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് ചില്ലറ വില്പന നടത്തി വരുന്നതായുള്ള വിവരത്തിൽ ഇയാൾ പൊലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാൾക്ക് മുമ്പ് കസബ , വെള്ളയിൽ സ്റ്റേഷനിൽ അടിപിടി കേസുണ്ട്.
ഡൻസാഫ് എസ്ഐമാരായ മനോജ് ഇടയേടത്ത് , അബ്ദുറഹ്മാൻ കെ, എ എസ്ഐ അനീഷ് മൂസ്സേൻവീട്, അഖിലേഷ് കെ , സരുൺകുമാർ പി കെ , ഷിനോജ് , എം, ശ്രീശാന്ത് എൻ കെ , അഭിജിത്ത് പി , അതുൽ ഇ വി , ദിനീഷ് പി കെ , ചേവായൂർ സ്റ്റേഷനിലെ SCPO മാരായ ഷിമിൻ , സന്ദീപ് സെബാസ്റ്റ്യൻ , അമ്യത എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


