കോഴിക്കോട് താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 36 പേര്‍
കോഴിക്കോട്: ജില്ലയില്‍ അതിതീവ്ര മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് താലൂക്കുകളിലായി 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട കോഴിക്കോട് താലൂക്കില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
10 കുടുംബങ്ങളില്‍ നിന്നായി 14 സ്ത്രീകളും 13 പുരുഷന്‍മാരും ഒന്‍പത് കുട്ടികളും ഉള്‍പ്പെടെ 36 പേരാണ് കസബ വില്ലേജിലെ ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ എച്ച്എസ്എസ്, മാവൂര്‍ വില്ലേജില്‍ കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയം, കുമാരനല്ലൂര്‍ വില്ലേജില്‍ മൂട്ടോളി ലോലയില്‍ അങ്കനവാടി, ചേവായൂര്‍ വില്ലേജിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂള്‍, കോട്ടൂളി ജിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലു ക്യാംപുകളില്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ തലക്കുളത്തൂര്‍, ചേളന്നൂര്‍, കോട്ടൂളി, മാവൂര്‍, കുമാരനല്ലൂര്‍, ഫറോക്ക്, കരുവന്തിരുത്തി, കുറ്റിക്കാട്ടൂര്‍ വില്ലേജുകളിലായി 39 കുടുംബങ്ങള്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.
കനത്ത മഴയിൽ വ്യാപക നാശനഷ്ടം; 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

