കോഴിക്കോട്: ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം- ഉല്ലാസിന്റെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ നിന്നും 7000 പേരെ സാക്ഷരരാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന സാക്ഷരത സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്.
ഡിജിറ്റൽ സാക്ഷരത ശക്തിപ്പെടുത്തുന്നതിന് സഹായകമായ രീതിയിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കാനും സംസ്ഥാന സാക്ഷരത മിഷൻ തയ്യാറാക്കിയ ഡിജിറ്റൽ സാക്ഷരത പാഠാവലി ഉപയോഗിക്കാനും ഹയർ സെക്കന്ററി തുല്യത പഠിതാക്കളുടെ
നിരന്തര മൂല്യനിർണയ മാർക്ക് നൽകുന്നതിന് പദ്ധതിയിലെ പങ്കാളിത്തം പരിഗണിക്കുകയും ഇതിന്റെ ഭാഗമായി തുല്യത അദ്ധ്യാപകരുടെ യോഗം ചേരാനും സമിതി തിരുമാനിച്ചു.
സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി വി ശാസ്ത പ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, സ്ഥിരം സമിതി ചെയർമാൻമാരായ പി സുരേന്ദ്രൻ, നിഷ പുത്തൻപുരയിൽ, വി പി ജമീല, കെ വി റീന, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജേഷ് ടി ജി, ഡയറ്റ് പ്രിൻസിപ്പൽ ഡോ അബ്ദുൾ നാസർ യു കെ, സാക്ഷരത സമിതി അംഗം എം ഡി വൽസല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഉല്ലാസ് പദ്ധതിയിൽ 7000 പേരെ സാക്ഷരരാക്കും

