കോഴിക്കോട്: കടലുണ്ടിയിൽ റെയിൽവെ മേൽപ്പാലം (ആർഒബി) നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് 10 കോടി രൂപയുടെ ഭരണാനുമതിയായി. കടലുണ്ടി രണ്ടാക്കി വിഭജിക്കപ്പെട്ടതിനാലുള്ള ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ റെയിൽവെ മേൽപാലം നിർമിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യമാണ്. ഭൂമി ഏറ്റെടുക്കൽ നടപടിയോടെ മേൽപാലം നിർമാണം വേഗത്തിലായേക്കും.
ഫറോക്കിൽനിന്ന് മണ്ണൂർ വഴി കടലുണ്ടി – ചാലിയം റോഡിൽ കടലുണ്ടി അങ്ങാടിയുടെ മധ്യത്തിലൂടെയാണ് റോഡ് മുറിച്ച് റെയിൽപാത കടന്നുപോകുന്നത്. ഇവിടെ റെയിൽവെ ഗേറ്റ് കാരണമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളാണ് മേൽപാലം വരുന്നതോടെ ഇല്ലാതാകുന്നത്.
മേൽപ്പാലം നിർമാണത്തിനായി ഏകദേശം ഏകദേശം 0.9037 ഹെക്ടർ ഭൂമിയാകും ഏറ്റെടുക്കുക. പദ്ധതി നടത്തിപ്പിനായി പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ ഫറോക്ക്, മണ്ണൂർ, കടലുണ്ടി, ചാലിയം മേഖലകളിലെ സുഗമയാത്രക്കൊപ്പം തീരദേശ റോ വുമായി ബന്ധപ്പെട്ടുള്ള ദീർഘദൂര യാത്രയ്ക്കും കിഴക്ക് – പടിഞ്ഞാറെൻ മേഖലകളിലെ പ്രധാന പാതകളെ കൂട്ടിയിണക്കിയുള്ള ഗതാഗത രംഗത്തും വൻ കുതിപ്പാകും .

