റെറ രജിസ്‌ട്രേഷനില്ലാതെ ടൗണ്‍ഷിപ്പ് വികസനം: റിയലൈന്‍ പ്രോപ്പര്‍ട്ടീസിന് ഒരു കോടി രൂപ പിഴ

കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ 22 ഏക്കറോളം ഭൂമിയില്‍ ടൗണ്‍ഷിപ്പ് വികസിപ്പിച്ച് വില്ല, അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകള്‍ വില്ക്കുന്ന ‘റിയലൈന്‍ പ്രോപ്പര്‍ട്ടീസ്’ എന്ന പ്രൊമോട്ടര്‍ക്ക് അതോറിറ്റി ഒരു കോടി രൂപ പിഴ വിധിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ‘ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി’ എന്ന പേരില്‍ വില്ല, അപ്പാര്‍ട്ട്‌മെന്റ് പദ്ധതികള്‍ സമൂഹമാധ്യമങ്ങളിലും പ്രൊമോട്ടറുടെ വെബ്‌സൈറ്റിലും വില്പനയ്ക്കായി പരസ്യപ്പെടുത്തി വരികയായിരുന്നു.
അതിന്റെ  അടിസ്ഥാനത്തില്‍ 2024 ജൂലൈ 31ന് പ്രൊമോട്ടര്‍ക്ക് കെ-റെറ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയുണ്ടായി. തുടര്‍ന്ന് 2024 ആഗസ്റ്റ് 16ന് നടന്ന വാദം കേള്‍ക്കലിന് ശേഷമാണ് കെ-റെറ പ്രൊമോട്ടര്‍ക്ക് റെറ നിയമം സെക്ഷന്‍ 59(1) പ്രകാരം ഒരു കോടി രൂപ പിഴ വിധിച്ചത്.

കൂടാതെ ഉത്തരവു കൈപ്പറ്റി മുപ്പതു ദിവസത്തിനകം പ്രസ്തുത പദ്ധതി റെറയില്‍ രജിസ്റ്റര്‍ ചെയ്യാനും അതോറിറ്റി വിധിച്ചു. റെറ നിയമം ലംഘിച്ച് വികസന പ്രവൃത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് പ്രസ്തുത ടൗണ്‍ഷിപ്പില്‍ നടക്കുന്ന എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ നല്‍കാനും കോഴിക്കോട് ജില്ല രജിസ്ട്രാറോട് പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കരാര്‍, ആധാര രജിസ്‌ട്രേഷനുകള്‍ നിര്‍ത്തി വയ്പ്പിക്കാനും അതോറിറ്റി അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *