കോഴിക്കോട്: കൺസ്യൂമർഫെഡ് വിഷു – ഈസ്റ്റർ സഹകരണ വിപണികളുടെ ജില്ലാതല ഉദ്ഘാടനം മുതലക്കുളം ത്രിവേണി അങ്കണത്തിൽ 11 ന് വെള്ളിയാഴ്ച വൈകിട്ട് 4 ന് കൺസ്യൂമർഫെഡ് മുൻ ചെയർമാൻ എം മെഹബൂബ് നിർവഹിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഷീജ ആദ്യവില്പനയും നിർവഹിക്കും.
വിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് വിഷു – ഈസ്റ്റർ സഹകരണ വിപണികൾ ഏപ്രിൽ 12ന് ആരംഭിച്ച് ഏപ്രിൽ 22 വരെ 10 ദിവസം നീണ്ടുനിൽക്കും. ജില്ലയിലെ 15 ത്രിവേണി സൂപ്പർമാർക്കറ്റുകളോ ടനുബന്ധിച്ചാണ് വിപണികൾ ആരംഭിക്കുന്നത്.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും. കേരളത്തിലെ വിവിധ സഹകരണസംഘങ്ങൾ കേരകർഷകരിൽ നിന്നും നേരിട്ട് കൊപ്ര ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകളാണ് ഈ വിപണികളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ദിനേശ്, റെയ്ഡ്കോ , മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ വിപണികളിൽ ലഭിക്കും. അതോടൊപ്പം നോൺ- ‘ സബ്സിഡി ഇനങ്ങളും 10 മുതൽ 35 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാന്റ് കമ്പനികളുടെ FMCG ഉല്പന്നങ്ങളും ഓഫർ വിലകളിൽ ഈ വിപണികളിലൂടെ ലഭ്യമാകും.
ത്രിവേണി ബ്രാന്റിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം , ഡാൽഡ, സേമിയ എന്നിവയും പ്രത്യേകം വിലക്കുറവിൽ വിപണിയിലൂടെ ലഭ്യമാകും.
നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജൻസി മുഖേനെ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് വിഷു – ഈസ്റ്റർ സഹകരണ വിപണികളിലൂടെ വിപണനത്തിന് എത്തിച്ചിട്ടുള്ളതെന്ന് കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി കെ അനിൽകുമാർ അറിയിച്ചു.
ത്രിവേണികളിലൂടെ ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗസാധനങ്ങൾ വിപണികളിൽ നിന്നും ലഭ്യമാകുക. മുതലക്കുളത്തെ ജില്ലാവിപണന കേന്ദ്രത്തിൽ ഒരു ദിവസം 150 പേർക്ക് സാധനങ്ങൾ ലഭിക്കും. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.

