കോഴിക്കോട്: കെഎസ്ആർടിസിയെ മുഴുവനായും മൂന്ന് മാസത്തിനകം കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെ എൽ എഫ് വേദിയിൽ ദീപക് ധർമ്മടവുമായി പൊതുഗതാഗതവുമായി ബന്ധപ്പെട്ട സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വിരൽത്തുമ്പിൽ ആപ്പുകൾ വഴി വിവരങ്ങളെത്തിക്കാനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയിൻ ആപ്പുകൾക്ക് സമാനമായി ബസ്സുകളുടെ സഞ്ചാര പുരോഗതി അറിയിക്കുന്ന ആപ്പിൻ്റെ ജോലികൾ അണിയറയിൽ ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകളും എയർ കണ്ടീഷൻ ചെയ്യിപ്പിച്ച വ്യക്തിയാണ് താനെന്നും ഇനി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സുകൾ എയർ കണ്ടീഷൻ ചെയ്ത് നിലവിലെ ചാർജ് തന്നെ ഈടാക്കി സാധാരണക്കാർക്ക് സുഖമമായ യാത്രാ സംവിധാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കെ എസ് ആർ ടി സി എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപും ശേഷവും തൊഴിലാളികളോടാണ് കൂടുതൽ സ്നേഹം. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും അവരോടൊപ്പം നിലകൊള്ളാനുമാണ് താല്പര്യം.
കെഎസ്ആർടിസി ജീവനക്കാർക്ക് മുടങ്ങിയിരുന്ന ശമ്പളം കൃത്യ സമയത്ത് നൽകി മുന്നോട്ട് പോവാൻ സാധിച്ചിട്ടുണ്ട്. ഒന്നാം തീയതി തന്നെ ശമ്പള വിതരണം നടക്കുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർന്നുനടക്കുന്ന കാലം വിദൂരമല്ല. കെഎസ്ആർടിസി നഷ്ടത്തിൽ പോവുന്നുണ്ട് എന്നത് പ്രധാനപെട്ട വിഷയമാണ്. ഒരുമാസം 60 കോടി നഷ്ടത്തിലായിരുന്ന കെഎസ്ആർടിസിയുടെ നഷ്ടം 9 കോടി എന്ന നിലയിലേക്ക് കുറച്ച് കൊണ്ടുവരാൻ സാധിച്ചത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ സർവീസിനെ സംരക്ഷിക്കേണ്ട കടമ സർക്കാരിനുണ്ട്. ആയതിനാൽ കെഎസ്ആർടിസിയെ നിലനിർത്താൻ സർക്കാർ വലിയ രീതിയിൽ ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആർടിസി മൂന്ന് മാസത്തിനകം കമ്പ്യൂട്ടർവത്കരിക്കും: ഗണേഷ് കുമാർ

