കോഴിക്കോട്: എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് രക്ഷപ്പെടുത്തി.
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘പുളിയന്റെ ചുവട്ടില്‍’ എന്ന വള്ളവും ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ‘മബ്റൂക്ക്’ എന്ന ഇന്‍ബോര്‍ഡ് വള്ളവും എഞ്ചിന്‍ തകരാറായി കുടുങ്ങിയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് വിങ് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മബ്‌റൂക്കിലെ 41 മത്സ്യത്തൊഴിലാളികളെ ബേപ്പൂര്‍ ഹാര്‍ബറിലും പുളിയന്റെ ചുവട്ടില്‍ വള്ളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാര്‍ബറിലുമാണ് എത്തിച്ചത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഹെഡ് ഗാര്‍ഡ് ഷാജി, കോസ്റ്റല്‍ പോലീസിലെ ജിമേഷ്, ഫൈറൂസ്, ശ്രീരാജ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ നിധീഷ്, സുമേഷ്, ബിലാല്‍, വിഘ്‌നേഷ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

