കോഴിക്കോട്: അത്തോളി കെഎസ്ഇബി ഓഫീസിൽ വിവരാവകാശ ഓഫീസർമാരെ നിയമിക്കുകയും അവരുടെ പേരുകളും ഫോൺ നമ്പറും ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ കെഎസ്ഇബി ഓഫീസിൽ നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തുകയും തുടർന്ന് നൽകിയ കർശന നിർദ്ദേശത്തെ തുടർന്നുമാണ് ബോർഡുകൾ സ്ഥാപിച്ചത്.
കോഴിക്കോട് കലക്ടറേറ്റിൽ നടത്തിയ ഹിയറിങ്ങിനിടെ അത്തോളി കെഎസ്ഇബി ഓഫീസിൽ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും പാലിക്കുന്നില്ലെന്ന് മനസ്സിലാക്കിയ കമ്മീഷണർ ഓഫീസ് പരിശോധിക്കുകയും വീഴ്ചകൾ കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ എസ് പി ഐ ഒയെ നിയമിക്കണമെന്നും വിവരാവകാശ ഉദ്യോഗസ്ഥരുടെ ബോർഡ് സ്ഥാപിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഇതിനായി ഏഴു ദിവസത്തെ സമയവും അനുവദിച്ചു. എന്നാൽ മൂന്നു ദിവസം കൊണ്ട് തന്നെ എസ്പിഐ ഒ യെയും അസിസ്റ്റൻ്റ് എസ്പിഐഒയെയും അപ്പീൽ അധികാരിയെയും നിയമിക്കുകയും അവരുടെ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ബോർഡ് സ്ഥാപിച്ച വിവരം കമ്മീഷനിൽ ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഇതുകൂടാതെ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ യുമായി ബന്ധപ്പെട്ട ബോർഡും സ്ഥാപിച്ചിട്ടുണ്ട്. വിവരാവകാശവുമായി ബന്ധപ്പെട്ട ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങൾ പോലും നിർവഹിക്കാത്ത മറ്റ് ഓഫീസുകൾക്ക് നേരെയും നടപടികൾ ഉണ്ടാകും എന്ന് സംസ്ഥാന വിവരാകാശ കമ്മീഷണർ അഡ്വ ടി.കെ. രാമകൃഷ്ണൻ പറഞ്ഞു

