കോഴിക്കോട് റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക്

കോഴിക്കോട്: പിഡബ്ല്യുഡി റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് പുതുതായി നിര്‍മിച്ച മൂന്നു നില ബ്ലോക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എം മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 1.96 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ താഴെ നിലയില്‍ 200 ചതുരശ്രമ മീറ്റര്‍ വിസ്തൃതിയില്‍ ഡൈനിംഗ് ഹാള്‍,  അടുക്കള, വര്‍ക്ക് ഏരിയ, സ്റ്റോര്‍ റൂം, ഡ്രൈവേഴ്‌സ് റൂം, കെയര്‍ ടേക്കര്‍ റൂം, ടോയ്ലറ്റുകള്‍ തുടങ്ങിയവയും ഒന്നാം നിലയിലും രണ്ടാം നിലയിലും ടോയ്‌ലറ്റ് സൗകര്യത്തോടു കൂടിയ നാല് വീതം ബെഡ് റൂമുകളും ആണ് ഒരുക്കിയിട്ടുള്ളത്. എല്ലാ റൂമുകളിലും എയര്‍കണ്ടീഷണര്‍, ഹീറ്റര്‍, ടെലിവിഷന്‍, വൈഫെ ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അവര്‍ക്കുള്ള താമസ സൗകര്യം, ഗതാഗത സൗകര്യം എന്നിവ വര്‍ധിപ്പിക്കാനുള്ള പദ്ധിതകള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിലെ റസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 22 കോടി രൂപ അധികവരുമാനം സര്‍ക്കാരിന് ലഭിച്ചു. കോഴിക്കോട് റസ്റ്റ് ഹൗസില്‍ മാത്രം ഓണ്‍ലൈന്‍ വഴി 33 ലക്ഷം രൂപ ലഭിച്ചതായും മന്ത്രി അറിയിച്ചു. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ചുരുങ്ങിയ ചെലവില്‍ മുറികള്‍ ലഭ്യമാക്കാന്‍ ഈ ജനകീയ വിശ്രമകേന്ദ്രങ്ങള്‍ വഴി സാധിച്ചു. ഇതിനകം 3.5 ലക്ഷത്തിലേറെ ആളുകളാണ് ഓണ്‍ലൈൻവഴി റസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്ത് ഉപയോഗിച്ചത്. അടുത്ത കാലത്തായി കോഴിക്കോട് ജില്ലയില്‍ പൊതുവിലും കോഴിക്കോട് നഗരത്തില്‍ പ്രത്യേകിച്ചും ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതായും മന്ത്രി പറഞ്ഞു.

താമസ സൗകര്യം വര്‍ധിപ്പിക്കാനായതാണ് ഇത് സഹായകമായ പ്രധാന ഘടകങ്ങളിലൊന്ന്.
ഒരു കാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്ററില്‍ ആറു വരിപ്പാതയില്‍ ദേശീയപാത വികസനം ഈ വര്‍ഷം ഡിസംബറോടെ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി അറിയിച്ചു. വെങ്ങളം മുതല്‍ രാമനാട്ടുകരവരെ 26 കിലോമീറ്ററില്‍ കോഴിക്കോട് ബൈപ്പാസ് നിര്‍മാണവും പുരോഗമിക്കുകയാണ്. അടുത്ത മഴക്കാലത്തിനു മുമ്പ് ബൈപ്പാസിന്റെ പ്രവൃത്തിയും പൂര്‍ത്തീകരിക്കാനാവും. നിശ്ചയദാര്‍ഢ്യത്തോടെയുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇതിന് സഹായകമായതെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ വികസനത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മുതല്‍ മാനാഞ്ചിറ വരെയുള്ള റീച്ചിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നഗരറോഡ് വികസന പദ്ധതിയുടെ അടുത്ത ഘട്ടവും കൂടി യാാഥാര്‍ഥ്യമാവുന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറുമെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ബീന ഫിലിപ്പ്, അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ, മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, പിഡബ്ല്യുഡി കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഹരീഷ് കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *