ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഗ്രൂപ്പ് സിയിൽ ഗോകുലം കേരള എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സി 2-0ന് വിജയിച്ചു ,. കളിയുടെ ആദ്യ നിമിഷങ്ങളിൽ ഇരു ടീമുകളുടെയും ആക്രമണങ്ങൾക്ക് മൂർച്ചക്കുറവായിരുന്നു. മധ്യനിര കളിമെനയുന്നതിൽ പരാജയപ്പെട്ടതാണ് ഗോകുലത്തിന് വിനയായത്.
25-ാം മിനിറ്റിൽ കോണർ ഷീൽഡ്‌സ് ഗോകുലം ബോക്‌സിനുള്ളിൽ അങ്കിത് മുഖർജി നൽകിയ ക്രോസ് വിദഗ്ധമായി നിയന്ത്രിച്ചു, തുടർന്ന് കോർണറിലേക്ക് തിരിഞ്ഞ് തന്റെ ടീമിന് ലീഡ് നൽകി. ഷീൽഡിന്റെ കഴിവും ബോക്സിനുള്ളിലെ കളിമികവും കൊണ്ട് ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു ഗോൾ ആയിരുന്നു അത്. ഇടവേളക്ക് പിരിയുമ്പോൾ ആ ഗോളിന്റെ ബലത്തിൽ ചെന്നൈ മുന്നിട്ട് നിന്നു.
ആദ്യ ഗോളിലൂടെ ഉത്തേജനം നേടിയ ചെന്നൈയിന്റെ മധ്യനിര രണ്ടാം പകുതിയിൽ കളി നന്നായി നിയന്ത്രിച്ചു. ഗോകുലം പ്രതിരോധത്തിൽ അവർ സമ്മർദ്ദം വർധിപ്പിച്ചു.
ഇതിനിടയിലും, ഇർഫാൻ യാദ്വാദിന്റെ വളരെ സമർത്ഥമായി എടുത്ത ഒരു ഗോളിലൂടെ ചെന്നൈയിൻ തങ്ങളുടെ വിജയത്തോടു അടുത്തു .
ഗോകുലം താരം റിഷാദിന് ചുവപ്പുകാർഡ് കിട്ടിയതോടെ കളിയുടെ അവസാന പത്തുമിനിറ്റ് പത്തുപേരുമായാണ് ഗോകുലം കളിച്ചത്. പിന്നീട് കളിയിലേക്കൊരു തിരിച്ചുവരവ് ടീമിന് സാധ്യമായില്ല . ചെന്നൈയിൻ അവരുടെ വിജയം പൂർത്തിയാക്കി. ഗ്രൂപ്പിൽ ഒന്നാമതെത്താൻ ഇപ്പോൾ മുംബൈ സിറ്റിക്കെതിരെ കൂടെ അവർക്ക് ജയിക്കണം. തോൽവിയോടെ ഗോകുലത്തിന്റെ സെമി സാധ്യതകൾ ഇല്ലാതെയായി. ഗോകുലത്തിന്റെ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരം ജനുവരി 21ന് പഞ്ചാബിനെതിരെയാണ്.
സൂപ്പർ കപ്പ്: ഗോകുലത്തിന് തോൽവി

