കോഴിക്കോട്: ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്ര ഗവൺമെന്റ് സബ്‌സിഡിയോടെ നല്‍കിയിരുന്ന ഉദ്യമി സ്‌കീം പുനഃസ്ഥാപിക്കണമെന്ന് എം കെ രാഘവന്‍ എംപി. ടെലഫോണ്‍ ഉപദേശക സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് സൗജന്യമായിരുന്നു. ഈ പദ്ധതി കഴിഞ്ഞ ഒക്‌ടോബറിലാണ് നിര്‍ത്തലാക്കിയത്. കോഴിക്കോട്- വയനാട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ബിഎസ്എന്‍എല്‍ കോഴിക്കോട് ബിസിനസ് ഏരിയയുടെ 2024-26 വര്‍ഷത്തെ ഒന്നാമത് ടെലഫോണ്‍ ഉപദേശക സമിതിയുടെ യോഗം ഈ ജില്ലകളില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളുടെയും ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ ഗവൺമെന്റ് ഗസ്റ്റ് ഹൗസില്‍ നടന്നു.
യോഗത്തില്‍ ഒരു ലക്ഷം ഫൈബര്‍ കണക്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബിസിനസ് ഏരിയയായി കോഴിക്കോടിന് മാറാന്‍ സാധിച്ചതില്‍ എം കെ രാഘവന്‍ എംപി അനുമോദിച്ചു.
യോഗത്തില്‍ ബിഎസ്എന്‍എലിന്റെ 4-ജി സേവനങ്ങളുടെ വിപുലീകരണം, കാര്യക്ഷമമായ സേവനം ഉറപ്പു വരുത്തല്‍, 4-ജി സിഗ്നല്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളെ പറ്റിയുള്ള വിലയിരുത്തലുകള്‍ തുടങ്ങി ടെലകോം സര്‍വീസ് വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ അന്നമ്മ മാത്യു, എ കെ ബൈജു, പി പി അബൂബക്കര്‍ കോയ തുടങ്ങിയവരും കോഴിക്കോട് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍, കെ കെ അഗ്രവാള്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ദീപ വി പി, സതീഷ് എം എ, രാജേഷ് പി വി, മഞ്ചുനാഥ്, മോഹന, ശശിധരന്‍, ജോസ് സാംഗ്രി എന്നിവരും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇന്റര്‍നെറ്റ് ഉദ്യമി സ്‌കീം പുനഃസ്ഥാപിക്കണം

