കോഴിക്കോട്: ബേപ്പൂർ തുറമുഖം വഴി ലഹരി വസ്തുക്കൾ കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി കോഴിക്കോട് സിറ്റി പോലീസ് മിന്നൽ പരിശോധന നടത്തി.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ്റെ നിർദ്ദേശ പ്രകാരം ഫറോക്ക് അസി. കമ്മീഷണർ എ.എം സിദ്ധിക്കിൻ്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും കോസ്റ്റൽ പോലീസും സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ഡോഗ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
ബേപ്പൂർ പോർട്ടിൽ നിന്നും ലഹരി വസ്തുക്കൾ ദ്വീപിലേക്ക് കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ബുധനാഴ്ച ഉച്ചക്ക് പോലീസ് മിന്നൽ പരിശോധന നടത്തിയത്. ബേപ്പൂരിൽ നിന്നും ദ്വീപിലേക്ക് പോകുന്ന സാഗർ യുവരാജ് എന്ന ചരക്ക് കപ്പലിലും ഉരുകളിലും പരിശോധന നടത്തി. ദ്വീപിലേക്ക് കൊണ്ടുപോകുന്നതിനായി പോർട്ടിൽ ഇറക്കി വച്ച ബോക്സുകളും ചാക്ക് കെട്ടുകളും പരിശോധിച്ചു.
കോഴിക്കോട് സിറ്റി ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗുകളായ ലാബ്, ബെൽജിയോമെൽ നോയിസ് ഇനത്തിൽപ്പെട്ട ബ്ലാക്കി, കിയ എന്നീ ഡോഗുകളാണ് പരിശോധനക്ക് ഉണ്ടായിരുന്നത്. പരിശോധനയിൽ ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല.
ലഹരിക്കെതിരെ ശക്തമായ നടപടിയുമായി കോഴിക്കോട് സിറ്റി പോലീസിൻ്റെ അന്വേഷണം തുടരുമെന്നും ബേപ്പൂർ പോർട്ടും ഹാർബർ പരിസരങ്ങളും പോലീസ് നിരീക്ഷണത്തിലാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചു.
ബേപ്പൂർ പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ , ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടർ രഞ്ജിത്ത് കെ വിശ്വനാഥ് , ഡാൻസാഫ് എസ്.ഐ അബ്ദുറഹ്മാൻ കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

