254.85 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻ്റ് രാജാജി ജംഗ്ഷൻ ഭാഗത്ത് വിൽപനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. മാതമംഗലം തായ്ട്ടേരി കളരികണ്ടി ഹൗസിൽ കെ കെ മുഹമ്മദ് ഷഫീക്കി (37 ) നെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പുതിയ ബസ് സ്റ്റാൻ്റ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് 254.85 ഗ്രാം എംഡിഎംഎ യുമായി മുഹമ്മദ് ഷഫീക്ക് പിടിയിലാവുന്നത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്നുമായി ടൂറിസ്റ്റ് ബസ്സിലാണ് കോഴിക്കോട്ടേക്ക് വന്നത്.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഷഫീക്ക്. വല്ലപ്പോഴും കോഴിക്കോട് വരുന്ന ഷഫീക്ക് ബംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറാണ്.
ജോലിയുടെ മറവിൽ ബംഗളൂരുവിൽ ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് ലഹരി കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. പിടിക്കപ്പെടാതിരിക്കാൻ വാട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് അറിവുണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുഴക്കി. എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പൊലീസ് ലഹരി മരുന്നുമായി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിച്ചപ്പോൾ തന്ത്രപരമായി പിടികൂടുകയായിരുന്നു.
മുഹമ്മദ് ഷഫീക്ക് ആർക്കു വേണ്ടിയാണ് ലഹരിമരുന്നുമായി കോഴിക്കോട്ടേക്ക് വന്നതെന്നും ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ ലഹരി മാഫിയാ സംഘത്തിലെ കൂട്ടാളി കളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നടക്കാവ് എസ്ഐ എൻ ലീല പറഞ്ഞു.
ഡൻസാഫ് എസ്ഐ മനോജ് ഇടയേടത്ത് , അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ , ലതീഷ് എം കെ, സരുൺകുമാർ പി കെ, ഷിനോജ് എം, ശ്രീശാന്ത് എൻ കെ, അഭിജിത്ത് പി , മഷ്ഹൂർ കെ എം, ദിനീഷ് പി കെ , അതുൽ ഇ , നടക്കാവ് സ്റ്റേഷനിലെ എസ്ഐ സാബുനാഥ് , എഎസ്ഐ സന്തോഷ് , എസ് സി പി ഒമാരായ ശ്രീരാഗ് , രാകേഷ് , ഷിഹാബുദ്ധീൻ , ഹരീഷ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


