അന്തർസംസ്ഥാന  മോഷ്ടാവ് പിടിയിൽ

പിടിയിലായത് സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവ്

കോഴിക്കോട്: അൻപതിലധികം മോഷണ കേസിൽ പ്രതിയായ കർണാടക ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്ന അനിൽകുമാർ(38) മോഷണ മുതൽ വിൽക്കാൻ സഹായിച്ച അമ്പായത്തോട് സ്വദേശി തനിക്കൽ വീട്ടിൽ ജയിംസ്(58) എന്നിവർ പിടിയിൽ.   ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിൻ്റെ നിർദ്ദേശപ്രകാരം ഡിസിപി പദംസിംഗിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ എസിപി കെ വി പ്രമോദൻ്റെ നേതൃത്വത്തിൽ നടക്കാവ് സിഐ ഷൈനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഇരുപത്തിനാലാം തിയ്യതിയാണ് സൈബർ ഫോറൻസിക് വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പ്രതി കവർച്ച നടത്തിയത്. അതിരാവിലെ വീട് പൂട്ടി  യാത്ര  പോയ സമയത്തായിരുന്നു  പ്രതി മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന് ഇരുപത് പവനോളം സ്വർണം കവർന്നത്. നടക്കാവ് പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.  നിരവധി സിസിടിവി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷിച്ചതിൽ  കവർച്ച നടത്തിയത് അനിൽകുമാറാണെന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം  വിവിധ സംഘങ്ങളായി കർണാടകയിലും തമിഴ്നാട്ടിലും ഇയാളെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതി അലഞ്ഞുതിരിഞ്ഞു നടന്ന് മോഷണം നടത്തുന്നവനായതിനാൽ പിടികൂടുകയെന്നത് പോലീസിന് ശ്രമകരമായ ദൗത്യമായി. പിന്നീട് നിരവധി പേരെ ചോദ്യം ചെയ്തും നിരവധി കോൾ രേഖകൾ പരിശോധിച്ചും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ നിന്നും പ്രതി തേനി ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിൽ കമ്പത്തുള്ള ഒരു കോളനിയിൽ ഇയാൾ ഒളിച്ചു  താമസിക്കുന്നെന്ന വിവരം ലഭിച്ചു. എന്നാൽ കേരളാ പോലീസ്   അവിടെ എത്തുമ്പോഴേക്കും മറ്റൊരു അടിപിടി കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് ഇയാളെ അന്വേഷിച്ചതിനാൽ  അയാൾ അവിടെ നിന്നും തേനിയിലേക്ക് കടന്നു. പിന്നാലെ പിന്തുടർന്ന പോലീസ് തേനി ടൗണിൽ നിന്നാണ് സാഹസികമായി പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. പിടികൂടുമ്പോൾ  അവിടെ നിന്നും പരിചയപ്പെട്ട ഒരാളുമായി കോയമ്പത്തൂരിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നിയാൾ.

ഇയാളെ പിടി കൂടിയതിലൂടെ ഈ കേസിന് പുറമെ മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ പെട്ട കുറ്റിക്കാട്ടൂർ, മേത്തോട്ടുതാഴം,
വയനാട് കല്പറ്റയിലെ ഭവനഭേദനം തുടങ്ങി എട്ടോളം കേസുകൾക്ക് തുമ്പുണ്ടായി. 

മോഷ്ടിച്ച സ്വർണം വിൽപ്പന നടത്തുവാൻ സഹായിച്ച ജെയിംസ് മുമ്പ് മുപ്പതിലധികം ഭവനഭേദന കേസുകളിൽ പ്രതിയാണ്. നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. സ്വർണം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ലഹരി ഉപയോഗത്തിനും ചൂതാട്ടത്തിനും മറ്റു ക്രിമിനലുകൾക്ക് യഥേഷ്ടം മദ്യവും മറ്റു ലഹരികളും വാങ്ങിനൽകുന്നതിനുമായി പണം ചെലവഴിക്കലാണ് ഇയാളുടെ രീതി.


നടക്കാവ് SI ലിനേഷ് സി.പി, SCPO രജീഷ് PP,അജീഷ് പിലാശ്ശേരി,
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ SI അബ്‌ദുഹ്മാൻ, ASI മാരായ ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, സൈബർ വിദഗ്ധരായ ഭാഗ്യദാസ്, പ്രജിത്ത് എന്നിവരാണുണ്ടായിരുന്നത്.

അനിൽകുമാർ
ജെയിംസ്

Leave a Reply

Your email address will not be published. Required fields are marked *