പത്തര കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
കോഴിക്കോട്: വെള്ളിപറമ്പ് അഞ്ചാം മൈലിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ഒഡീഷ സ്വദേശികളായ ഗോർഡിയ ഖനിപൂർ സ്വദേശി രമേശ് ബാരിക്ക് (34), കൊർദ ബാങ്കോയി സ്വദേശി ആകാശ് ബലിയാർ സിംഗ് (35) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും മെഡിക്കൽ കോളേജ് എസ്ഐ അരുൺ വി ആറിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടി.
മെഡിക്കൽ കോളേജ്, വെള്ളിപറമ്പ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിൽ നടത്തിയ പരിശോധനയിലാണ് ഒഡിഷയിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന പത്തര കിലോ കഞ്ചാവ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും ഒഡിഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. അതിഥി തൊഴിലാളികൾ ഏറെയുള്ള കുറ്റിക്കാട്ടൂർ – വെള്ളിപറമ്പ് ഭാഗങ്ങൾ ഇതിനുവേണ്ടി തെരഞ്ഞെടുക്കുകയായിരുന്നു. പകൽ സമയങ്ങളിൽ ജോലിക്ക് പോവുകയും പുലർച്ചെയും രാത്രികാലങ്ങളിലും കഞ്ചാവ് വില്പന നടത്തിയും ആർക്കും സംശയം വരാത്ത വിധത്തിലാണ് ഇവർ ഉമ്മളത്തൂർ ഭാഗത്ത് താമസിച്ചിരുന്നത്. പിടി കൂടിയ കഞ്ചാവിന് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരും. ഡാൻസാഫ് ടീമിൻ്റെ ഈ മാസത്തെ അഞ്ചാമത്തെ വലിയ ലഹരിവേട്ടയാണ്
ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, എസ്ഐ അബ്ദുറഹ്മാൻ കെ, അഖിലേഷ് കെ, അനീഷ് മൂസേൻവീട് , ലതീഷ് എം കെ, സരുൺ കുമാർ പി കെ, ഷിനോജ് മംഗലശ്ശേരി, അഭിജിത്ത് പി, മുഹമ്മദ് മഷ്ഹൂർ. കെ എം, മെഡിക്കൽ കോളേജ് എസ്ഐമാരായ സന്തോഷ് സി, രാജേഷ് പി എസ് സി പി ഒ വിനോദ്, സിപിഒ ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



