കെഎൽഎഫിന് തുടക്കം
കോഴിക്കോട്: ഇന്ത്യയിൽ ഒരുപക്ഷെ, കേരളത്തിന്റെ മാത്രം സവിശേഷതയായി, രാഷ്ട്രനിർണയനത്തിനായി വേണ്ട തുറന്ന സംവാദങ്ങളുടെ വലിയ വേദിയാണ് കെഎൽഎഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെഎൽഎഫ്, ഇന്ത്യയിലെ മറ്റു പ്രമുഖമായ സാഹിത്യോത്സവങ്ങളോടൊപ്പം തന്നെ ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രതിഷ്ഠ നേടിക്കഴിഞ്ഞു.
കേരളത്തിൽ ഇപ്പോൾ വിവിധങ്ങളായ സാഹിത്യോത്സവങ്ങൾക്ക് മാതൃകയും പ്രചോദനവുമായി കെഎൽഎഫ് മാറി എന്നും യുവാക്കൾ പുസ്തക വായനയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുന്നുണ്ടെന്നും പുസ്തക വായനാശീലം കൂടുതൽ ഊർജത്തോടെ തിരിച്ചു വരുന്നതായാണ് നാം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏട്ടാമത് കേരളലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎൽഎഫ് ചീഫ് ഫെസിലിറ്റേറ്റർ രവി ഡി സി സ്വാഗതം പറഞ്ഞു. സംഘടക സമിതി ചെയർമാൻ എ പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ചു.
വേദിയിലെ പ്രമുഖരായ വ്യക്തികളെല്ലാം ചേർന്ന് ഭഭ്രദീപം കൊളുത്തി സാഹിത്യോത്സവത്തെ വരവേറ്റു. തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
നസ്റുദ്ധീൻ ഷാ, എച്ച്. ഈ മെയ്-എലിൻ- സ്റ്റേനെർ (നോർവീജിയൻ അംബാസിഡർ), ജെന്നി ഏർപെൻബെക്ക് ( ബുക്കർ പ്രൈസ് ജേതാവ് ), ജോർജി ഗോസ്‌പോഡിനോവ് ( ബുക്കർ പ്രൈസ് ജേതാവ് ), പ്രകാശ് രാജ് എന്നിവർ സംസാരിച്ചു.
കെ.എൽ. എഫ് ഓർഗനൈസിങ് കൺവീനവർ എ.കെ അബ്ദുൽ ഹക്കീം നന്ദി പറഞ്ഞു.
തുറന്ന സംവാദങ്ങളുടെ വലിയ വേദിയാണ് കെഎൽഎഫ്: പിണറായി വിജയൻ

