മുഖം മിനുക്കാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ

കോഴിക്കോട്:റിസർവേഷൻ, ഇൻഫർമേഷൻ സെന്ററുകള്‍ നാലാം പ്ലാറ്റ്‌ ഫോമിലേക്ക് മാറ്റികോഴിക്കോടിന്റെ മുഖം മിനുക്കി രാജ്യാന്തര നിലവാരത്തിലേക്കുയരാൻ കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ. നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്നനിലയില്‍ ഒന്നാം നമ്പർ പ്ലാറ്റ് ഫോം പൂർണമായും പൊളിച്ചുപണിയും. പ്ലാറ്റ്‌ഫോമിലെ സിഗ്‌നലുകളും പൈപ്പ്‌ലൈനുകളും മാറ്റി സ്ഥാപിക്കല്‍ തുടങ്ങി. ഇത് പൂർത്തിയായാലുടൻ പ്ലാറ്റ്‌ഫോം പൊളിച്ചുനീക്കും.ഒന്നാം പ്ലാറ്റ്‌ഫോം പൊളിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് റിസർവേഷൻ സെന്റർ നാലാം പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി. നാലാം പ്ലാറ്റ്‌ഫോമിലെ പാർസല്‍ സർവീസ് ഓഫീസിലാണ് താൽക്കാലിക റിസർവേഷൻ കേന്ദ്രം പ്രവർത്തിക്കുക. ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനവും നാലാം പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി. ഒന്നും നാലും പ്ലാറ്റ്‌ഫോമുകളുടെ സമീപത്തായി മള്‍ട്ടിലെവല്‍ കാർപാർക്കിംഗ്, ഹെല്‍ത്ത് സർവീസ് യൂണിറ്റ്, പുതിയ ക്വാർട്ടേഴ്സ് കെട്ടിടം എന്നിവയുടെ പണിയാണ് നടക്കുന്നത്. നാലാം പ്ലാറ്റ്‌ഫോമിന് സമീപത്തെ ജീവനക്കാരുടെ പഴയ ക്വാർട്ടേഴ്സ് പൂർണമായും പൊളിച്ചുമാറ്റി.അഞ്ച് നില കെട്ടിടം, വിശാലമായ പാർക്കിംഗ് സൗകര്യം.46 ഏക്കർ സ്ഥലത്ത് 445.92 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങളാണ് സ്റ്റേഷനില്‍ നടക്കുന്നത്. ഒന്നും നാലും പ്ലാറ്റ്‌ഫോമുകളില്‍ അഞ്ചുനില കെട്ടിടം ഉയരും. ഇതില്‍ രണ്ട് നില യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും ബാക്കി വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കും. ഒന്നിലും നാലിലും നിലവിലെ പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരം രണ്ടിരട്ടി വലിപ്പമുള്ള പ്ലാറ്റ്‌ഫോമുകള്‍ വരും. ഒന്നാം പ്ലാറ്റ്‌ഫോമില്‍ അഞ്ചുനിലകളിലും നാലില്‍ ഏഴുനിലകളിലുമായാണ് പാർക്കിംഗ് സൗകര്യം ഒരുക്കുക. 1100 കാറുകള്‍, 2500 ഇരുചക്രവാഹനങ്ങള്‍, 100 ബസുകള്‍ എന്നിങ്ങനെ പാർക്കിങ് സൗകര്യമുണ്ടാവും. പാർക്കിങ് പ്ലാസയില്‍ നിന്നും ആകാശപാതയിലൂടെ നേരിട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് എത്താൻ സാധിക്കും. 144 ക്വാർട്ടേഴ്‌സുകളാണ് ജീവനക്കാർക്കായി തയ്യാറാക്കുന്നത്. 1.5 എം.എല്‍.ഡി യുടെ സീവേജ് പ്ലാന്റും സ്റ്റേഷനില്‍ ഒരുക്കുന്നുണ്ട്. റെയില്‍വേ ഇൻസ്റ്റിറ്റ്യൂട്ട്, ഗസ്റ്റ് ഹൗസ്, റെയില്‍വേ പൊലീസ് സ്‌റ്റേഷൻ, ആർ.ആർ.ഐ കാബിൻ എന്നീ കെട്ടിടങ്ങള്‍ പൊളിക്കാതെ നിലനിർത്തും. കഴിഞ്ഞ വർഷം നവംബറിലാണ് റെയില്‍വേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താനുള്ള നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. 2026 ഡിസംബറില്‍ പദ്ധതി പൂർത്തിയാക്കും. മുംബൈ അന്ധേരിയിലെ ഗൊരേഗാവ് നിന്നുള്ള വൈ.എഫ്.സി കണ്‍സോർഷ്യത്തിനാണ് നിർമ്മാണ കരാർ.

Leave a Reply

Your email address will not be published. Required fields are marked *