ദേശീയ വിരവിമുക്ത ദിനം ആചരിച്ചു


ജില്ലയിൽ 7.5 ലക്ഷത്തോളം കുട്ടികൾക്ക് ഗുളിക നൽകി

കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്‌ഘാടനം കോഴിക്കോട് ബിഇഎം സ്കൂളിൽ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. ‌ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വിര വിമുക്ത പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഏഴര ലക്ഷത്തോളം കുട്ടികൾക്കാണ് വിര ഗുളിക നൽകിയത്. കഴിക്കാൻ സാധിക്കാതെ വന്നവർക്ക് മോപ് അപ്പ് ദിനമായ ഫെബ്രുവരി 15 നു ഗുളിക കഴിക്കാം.

ദേശീയ വിര വിമുക്ത ദിനത്തിൽ കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യ ആരോഗ്യ കേന്ദ്രം, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിലും കുട്ടികൾക്ക് വിര ഗുളികയായ ആൽബന്റസോൾ വിതരണം ചെയ്തു. വിരബാധ മൂലം കുട്ടികളിൽ  പോഷകാഹാരക്കുറവ് വിളർച്ച,  ഉത്സാഹക്കുറവ്, തളർച്ച, പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധയില്ലായ്മ എന്നിവയുണ്ടാകും.  ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പരിപാടിയിലൂടെ കഴിയും.

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ മുഖ്യപ്രഭാഷണം നടത്തി. ബിഇഎം സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ്. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരായ ഡോ. രഞ്ജിത്ത് ഷാലിമ ടി, അബ്ദുൽ സലിം മണിമ, സുരേഷ് ടി, വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ റിഫ, ഹൈഫ ഫസൽ  എന്നിവർ സംസാരിച്ചു. വിരബാധയും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ മാജിക് ഷോ അവതരിപ്പിച്ചു. ബിഇഎം സ്കൂൾ കുട്ടികൾ വിരബാധ എന്ന വിഷയത്തിൽ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. പൊതു ജനാരോഗ്യ പ്രശ്നമെന്ന നിലയിൽ വിര ബാധ സമൂഹത്തിൽ നിന്നും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും വിര ഗുളിക കഴിക്കേണ്ട വിധവും, വിരബാധ നിയന്ത്രണത്തിൽ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങിൽ വിദഗ്ധർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *