കോഴിക്കോട്: അതിദരിദ്രരെ കണ്ടെത്തി അവരെ ആ അവസ്ഥയിൽ നിന്ന് മോചിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിപ്രകാരം കോഴിക്കോട് ജില്ലയിൽ അതിദാരിദ്ര്യ മുക്തമായത് 251 കുടുംബങ്ങൾ.
ഇനി ജില്ലയിൽ 6522 കുടുംബങ്ങളാണ് പട്ടികയിൽ അവശേഷിച്ചിട്ടുള്ളത്. ഇവരെ 2024 നവംബറോടെ അതിദാരിദ്ര്യ വിഭാഗത്തിൽ നിന്നും മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ദാരിദ്ര്യലഘൂകരണ വിഭാഗം അറിയിച്ചു.
ജില്ലയിൽ അതിദാരിദ്ര്യ വിഭാഗത്തിൽ ഉള്ളതായി ആകെ കണ്ടെത്തിയത് 6773 കുടുംബങ്ങളെയാണ്. ഇതിൽ 4741 കുടുംബങ്ങൾ ഗ്രാമപഞ്ചായത്തുകളിലും 1218 കുടുംബങ്ങൾ മുനിസിപ്പാലിറ്റികളിലും 814 കുടുംബങ്ങൾ കോർപറേഷൻ പരിധിയിലുമാണ്.
ജില്ലയിൽ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ 4559 കുടുംബങ്ങൾക്കും ആരോഗ്യപരമായ പരിമിതിയാണ് പ്രശ്നം. ഇവർക്ക് എല്ലാവർക്കും തന്നെ ഇത് പരിഹരിക്കാൻ ഉള്ള സൗകര്യങ്ങൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേന ഏർപ്പെടുത്തി.
വരുമാനമില്ലായ്മയാണ് 648 കുടുംബങ്ങളുടെ പ്രശ്നം. ഈ വിഭാഗത്തിലെ 143 കുടുംബങ്ങൾക്ക് വരുമാനം സാധ്യമാക്കി. ബാക്കിയുള്ളവരുടെ കാര്യത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
2708 കുടുംബങ്ങൾക്ക് തടസമായിട്ടുള്ളത് പാർപ്പിടത്തിന്റെ അഭാവമായിരുന്നു. ഇവരിൽ 248 കുടുംബങ്ങൾക്ക് പാർപ്പിടം സാധ്യമാക്കി. ഇനിയൊരു 597 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിൽ കരാറായിക്കഴിഞ്ഞു. ഭക്ഷണകാര്യത്തിൽ പ്രശ്നം നേരിട്ടത് 2130 കുടുംബങ്ങളാണ്. ഇവർക്ക് എല്ലാവർക്കും തന്നെ തദ്ദേശസ്ഥാപനം വഴി ഭക്ഷണം ഏർപ്പെടുത്തി.
ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ നാല് ഘടകങ്ങളിൽ ഊന്നിയാണ് അതിദരിദ്രരെ കണ്ടെത്തുന്നത്.
➡️ കോഴിക്കോട് ജില്ലയിൽ അതിദാരിദ്ര്യ പട്ടികയിലുള്ള കുടുംബങ്ങൾ-6773
➡️ കോർപറേഷൻ പരിധിയിൽ-814
➡️ മുനിസിപ്പാലിറ്റി പരിധിയിൽ-1218
➡️ ഗ്രാമപഞ്ചായത്ത് പരിധിയിൽ-4741
➡️ വിവിധ നടപടികളിലൂടെ അതിദാരിദ്ര്യ മുക്തമായ കുടുംബങ്ങൾ-251.
ജില്ലയിൽ 251 കുടുംബങ്ങൾ അതിദാരിദ്ര്യ മോചിതർ

