ക്ഷീര കര്‍ഷകര്‍ക്ക് 8.52 കോടി രൂപ മലബാര്‍ മില്‍മയുടെ ഓണ സമ്മാനം

കോഴിക്കോട്: മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി  അധിക പാല്‍വിലയും കാലിത്തീറ്റ സബ്‌സിഡിയുമായി 8.52 കോടി  രൂപ നല്‍കും. മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.  ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ  അതിവര്‍ഷത്തിലും പ്രകൃതി ദുരന്തത്തിലും  കഷ്ടതയനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കും ഈ തുക കൈത്താങ്ങാവും.  മലബാര്‍ മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീര കര്‍ഷകരും  1200 ഓളം വരുന്ന ആനന്ദ് മാതൃക പ്രാഥമിക ക്ഷീര സംഘങ്ങളും ഇതിന്റെ ഗുണഭോക്താക്കളായിരിക്കും.

മലബാര്‍ മേഖലാ യൂണിയന് ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി ജൂലൈ ഒന്നു മുതല്‍ 31 വരെ  നല്‍കി വരുന്ന  നിശ്ചിത ഗുണനിലവാരമുള്ള  പാലിന് ലിറ്ററിന് രണ്ടു രൂപ അധിക പാല്‍വിലയായി  നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തുക  ഓരോ 10 ദിവസത്തേയും പാല്‍വിലയോടൊപ്പം സംഘങ്ങള്‍ വഴി നിലവില്‍ നല്‍കിവരുന്നുണ്ട്.
ഇതിനു പുറമെയാണ് ജൂലൈ മാസത്തില്‍ ഡെയറിയില്‍ ലഭിച്ച പാലിന് ലിറ്ററിന് രണ്ടു രൂപകൂടി അധിക പാല്‍വിലയായി ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഈ തൂക കൂടി ഓണത്തിനു മുമ്പായി സെപ്തംബര്‍ ആദ്യവാരം ക്ഷീര കര്‍ഷകര്‍ക്ക് നല്‍കും. 180 ലക്ഷം ലിറ്റര്‍ പാലിന് 370 ലക്ഷം രൂപയാണ് ഈയിനത്തില്‍ നല്‍കുക.

ഇതിനു പുറമെ മേഖലാ യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി 3.70 കോടി രൂപ നല്‍കും.  ജൂലൈ മാസത്തില്‍ നല്‍കിയ പാലിന് രണ്ടു രൂപ അധിക പാല്‍വിലയായി കണക്കാക്കിയാണ് ഈ ഫണ്ടും നല്‍കുന്നത്. ഇതോടെ ശരാശരി 51.82 രൂപ ഒരു ലിറ്റര്‍ പാലിന്  ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

കാലിത്തീറ്റ സബ്‌സിഡിയായി 1.12 കോടി രൂപയാണ് നല്‍കുക. സെപ്തംബര്‍ മാസത്തില്‍്  മില്‍മ ഗോമതി കാിത്തീറ്റ 50 കിലോ ചാക്കൊന്നിന് 150 രൂപ വീതവും എംആര്‍ഡിഎഫിന്റെ ടിഎംആര്‍ കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 50 രൂപ വീതവും  സബ്‌സിഡി അനുവദിക്കുന്നതാണ്.

പാല്‍വിലയായി 7.4 കോടി രൂപയും കാലിത്തീറ്റ സബ്‌സിഡിയായി 1.12 കോടി രൂപയും ചേര്‍ത്ത് 8.52 കോടി രൂപ മലബാര്‍ മില്‍മ ഓണ സമ്മാനമായി ക്ഷീര സംഘങ്ങള്‍ക്ക്  കൈമാറുമെന്ന്  മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ് എന്നിവര്‍  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *