കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ സൊസൈറ്റി ചോമ്പാല പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകി. കുറ്റക്കാരെ കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമ്മാണം നടത്തുന്ന സൊസൈറ്റിയുടെ ഒരു നിർമ്മാണവും തകർന്നിട്ടില്ലെന്നു പ്രസ്താവനയിൽ വ്യക്തമാക്കിയ സൊസൈറ്റി വ്യാജപ്രചാരണം തള്ളിക്കളയണമെന്ന് കേരളസമൂഹത്തോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞവർഷം (2023) ഓഗസ്റ്റിൽ ചിലർ സമൂഹമാധ്യമങ്ങളിലൂടെ ഇതേ വ്യാജപ്രചാരണം നടത്തിയിരുന്നു. ഇവർക്കെതിരെ സൊസൈറ്റി പൊലീസിൽ പരാതി നൽകുകയും നടപടി എടുക്കുകയും ചെയ്തതാണ്. അതോടെ അന്ന് അവസാനിച്ച അതേ നുണപ്രചാരണമാണ് ചിലർ വീണ്ടും സമൂഹമാദ് ധ്യമങ്ങളിൽ ഇപ്പോൾ നടത്തുന്നത്.
നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള സൊസൈറ്റിയുടെ ഒരു പ്രവൃത്തിയിലും നാളിതുവരെ നിർമ്മാണത്തിലെ പിഴവുകൊണ്ട് കേടുപാട് ഉണ്ടായിട്ടില്ല. സന്ദേശത്തിൽ പറയുന്ന മിക്ക നിർമ്മാണവും സൊസൈറ്റി ചെയ്തവപോലുമല്ല. ഒരുകേടും ഇല്ലാത്ത കൂളിമാട് പാലം തകർന്നെന്ന പച്ചനുണ മൂന്നിടത്ത് ആവർത്തിച്ചിരിക്കുന്നു. മറ്റുള്ളവയും സത്യമല്ല. ഇത്തരം പ്രചാരണങ്ങൾക്കെതിരെ കർശനനിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

