കോഴിക്കോട്: രൂപതയുടെ മെത്രാൻ വർഗീസ് ചക്കാലക്കൽ തന്റെ മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചാം വർഷം പൂർത്തിയാക്കുന്നു. രജത ജൂബിലിയുടെ ആഘോഷങ്ങൾ കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ വച്ച് ഫെബ്രുവരി 8 വ്യാഴാഴ്ച വൈകുന്നേരം നാലിന് നടത്തും. മെത്രാനായി 25 വർഷം സേവനം ചെയ്യുന്ന അദ്ദേഹം കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്നു. നീണ്ട 13 വർഷങ്ങൾ കണ്ണൂർ രൂപതയിൽ സേവനം ചെയ്തതിനുശേഷം കോഴിക്കോട് രൂപതയുടെ മെത്രാനായി 2012 ൽ സ്ഥാനം ഏറ്റെടുത്തു.
നാളിതുവരെ കോഴിക്കോട് രൂപതയ്ക്കും കേരള ലത്തീൻ സഭയുടെ അധ്യക്ഷനായും വിശിഷ്ട സേവനങ്ങൾ പ്രദാനം ചെയ്തു കൊണ്ടാണ് അദ്ദേഹം മെത്രാൻ സ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നന്ദി അർപ്പിച്ച് കോഴിക്കോട് രൂപതയിലെയും മറ്റു രൂപതകളിലെയും ദൈവജനം ഒന്നായി അണിചേർന്ന് പ്രാർഥിക്കുകയും നന്ദി പറയുകയും ചെയ്യുന്ന സുദിനമാണ് ഈ ജൂബിലി ദിനം. ഫെബ്രുവരി 8 ന് നടക്കുന്ന കൃതജ്ഞതാബലിയിൽ ഭാരതത്തിൽ നിന്നുള്ള കർദിനാൾമാരും ആർച്ച് ബിഷപ്പുമാരും വിവിധ മെത്രാന്മാരും പങ്കെടുക്കും.
കോഴിക്കോട് രൂപതാ മെത്രാൻ വർഗീസ് ചക്കാലക്കൽ രജത ജൂബിലി നിറവിൽ

