കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ സുരേഷ് ഗോപിയെ പൊലീസ് ചോദ്യംചെയ്‌തു. നടക്കാവ് സിഐ പി കെ ജിജീഷ്, എസ്‌ഐ വിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും.
ഐപിസി 354 എ വകുപ്പ് പ്രകാരമാണ് കേസ്. ഒക്‌ടോബർ 27ന് കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. മാധ്യമ പ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തത്.
സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി നേതാക്കളും പ്രവർത്തകരും എത്തി.
മാധ്യമപ്രവർത്തകയ്ക്ക് നീതി ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെ ട്ട് നടക്കാവ് പൊലീസ് സ്റ്റേഷൻ മുൻപിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. കെ എം നിനു ,കെ അരുൺ ,ദീപു പ്രേംനാഥ്, കെ ഷെഫീഖ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പിസി ഷൈജു സ്വാഗതം പറഞ്ഞു

