ഫറോക്ക് പഴയപാലം ഇനി ദീപപ്രഭയിൽ

ഉദ്ഘാടനം 14ന്

കോഴിക്കോട്: നിറദീപങ്ങളാൽ അലങ്കരിക്കപ്പെട്ട സംസ്ഥാനത്തെ ആദ്യ പാലം ഏതെന്ന് ചോദിച്ചാൽ ഫറോക്ക് പഴയ ഇരുമ്പ്പാലം എന്നാകും ഇനി ഉത്തരം. ജനുവരി 14 മുതൽ ഫറോക്ക് പഴയ പാലം കാഴ്ചക്കാരുടെ കണ്ണിന് കുളിർമ പകർന്ന് വിവിധ നിറത്തിലുള്ള വൈദ്യുത വെളിച്ചത്തിൽ കുളിച്ചു നിൽക്കും. സംസ്ഥാന പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേർന്ന് കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ ഭാഗമായാണ് ഫറോക്ക് പഴയപാലം അലങ്കരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദീപാലംകൃതമാക്കുന്ന സംസ്ഥാനത്തെ ആദ്യ പാലമാണ് ഇത്. പാലങ്ങൾ അലങ്കരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് ഏഴിന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ (കെ ആർ എഫ് ബി ) ആണ് പാലം ദീപാലംകൃതമാക്കുന്നതിനുള്ള 1.65 കോടി രൂപ ചെലവഴിക്കുന്നത്. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ് പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ അവസാനഘട്ട പണികളും ഏകദേശം പൂർത്തിയായി. വിദഗ്ധ തലത്തിൽ സാധ്യത പഠനം അടക്കം നടത്തിയാണ് പദ്ധതിയുടെ പണികൾ ആരംഭിച്ചത്. പാലത്തിൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനുള്ള മറ്റ് നടപടികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ട്രാഫിക് കൺട്രോൾ കമ്മിറ്റി സ്വീകരിക്കും.

പ്രധാനപ്പെട്ട പാലങ്ങൾ ദീപാലംകൃതമാക്കി വിനോദസഞ്ചാര കേന്ദ്രംകൂടി ആക്കി മാറ്റുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫറോക്ക് പഴയ പാലത്തോട് ചേർന്നുള്ള കുട്ടികളുടെ പാർക്ക് നവീകരിക്കും. കൂടാതെ സെൽഫി പോയിൻറ് , എൽഇഡി വാൾ, ഗാർഡൻ മ്യൂസിക്, സ്ട്രീറ്റ് ലൈബ്രറി, കലാപരിപാടികൾ അവതരിപ്പിക്കാനുള്ള മിനി സ്റ്റേജ്, ലഘു ഭക്ഷണശാല എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. പാലത്തിലെ നടപ്പാതയിൽ റബ്ബറൈസ്ഡ് ടൈലുകൾ സ്ഥാപിച്ചിട്ടുണ്ട്. ശൗചാലയങ്ങളും ഒരുക്കും. ചാലിയാറിലെ ജല ടൂറിസത്തിന് പ്രാധാന്യം നൽകി പാലത്തിന് സമീപം ഫ്ലോട്ടിങ് ജെട്ടിയും നിർമ്മിക്കുന്നുണ്ട്.

കേരളത്തിന് ഇത് പുതിയ തുടക്കം ആകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 2024 – 25 ഓടെ സംസ്ഥാനത്ത് നിരവധി പാലങ്ങൾ ഈ രീതിയിൽ ദീപാലംകൃതമാകും. വാർത്തയറിഞ്ഞ് പലരും അവരുടെ പ്രദേശത്തുള്ള പാലങ്ങൾ ഇത്തരത്തിൽ ദീപങ്ങൾ കൊണ്ട് അലങ്കരിക്കാനുള്ള ശ്രമം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഉജ്ജ്വല സ്മരണകൾ പേറുന്ന ഫറോക്ക് പഴയ ഇരുമ്പുപാലം ബ്രിട്ടീഷുകാരുടെ കാലത്താണ് നിർമ്മിച്ചത്. ഫറോക്കിനെയും ചെറുവണ്ണൂരിനെയും ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെയുള്ള പാലം 1888 ജനുവരി രണ്ടിനാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. 1929ൽ ഫറോക്ക് റെയിൽവേ പാലം നിർമ്മിക്കുന്നതുവരെ ഈ പാലം തീവണ്ടി ഗതാഗതത്തിനും ഉപയോഗിച്ചിരുന്നു. 1861ൽ ചാലിയത്ത് നിലവിൽ വന്ന റെയിൽവേ പാലം കോഴിക്കോട് വരെ നീട്ടണമെന്ന പൗരാവലിയുടെ ആവശ്യം ബ്രിട്ടീഷുകാർ പരിഗണിക്കുകയായിരുന്നു. അങ്ങനെയാണ് ഫറോക്ക് പഴയ പാലം നിർമ്മിക്കപ്പെട്ടത്. പൂർണമായും ഉരുക്കിൽ നിർമ്മിച്ച പാലത്തിന് 240 മീറ്റർ നീളവും 4.7 6 മീറ്റർ വീതിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *