കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. മാതൃക പെരുമാറ്റ ചട്ടം, ഹരിത പെരുമാറ്റ ചട്ടം എന്നിവ യോഗത്തില്‍ വിശദീകരിച്ചു. മാതൃകാ പെരുമാറ്റ ചട്ടവും ഹരിത ചട്ടവും രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഹരിത പ്രോട്ടോകോള്‍ പരിശോധിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകൾ തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന് നിഷ്കര്‍ശിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ അടിയന്തരമായി എടുത്തുമാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്കി.
പെരുമാറ്റച്ചട്ടം സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൃത്യമായി പാലിക്കുന്നുണ്ടെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉറപ്പുവരുത്തണമെന്നും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ കൃത്യമായ നടത്തിപ്പിന് രാഷ്രീയപാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലയുടെ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന് ജോസഫ് തോമസ് ആവശ്യപ്പെട്ടു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് മോഹന പ്രിയ, എഡിഎം സി മുഹമ്മദ് റഫീഖ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഗോപികാ ഉദയന്‍, വിവിധ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

