വിൽപനക്കായി കൊണ്ടു വന്ന 28 കിലോ കഞ്ചാവുമായി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് രണ്ട് പേരെയും മുക്കാൽ കിലോ എംഡിഎംഎ യുമായി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് ഒരാളും പിടിയിൽ
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ ഭാഗങ്ങൾ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കസബ, ടൗൺ പൊലീസും നടത്തിയ പരിശോധനയിൽ കഞ്ചാവും മാരക ലഹരി മരുന്നായ എംഡിഎംഎയും പിടികൂടി.
എറണാകുളം കളമശ്ശേരി സ്വദേശി ഗ്ലാസ് കോളനി ചാമ പറമ്പിൽ സി എം ഷാജി (30), വെസ്റ്റ് ബംഗാൾ സ്വദേശി മുർഷിദബാദ് ശെഹബ്രംപൂർ മോമിനൂൾ മലിത (26) എന്നിവരെ കസബ എസ്ഐ ആർ ജഗ് മോഹൻ്റെ നേതൃത്വ ത്തിലുള്ള കസബ പൊലീസും ഡാൻസാഫും ചേർന്നാണ് കഞ്ചാവുമായി പിടികൂടിയത്.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പെരുമ്പാവൂർ, കളമശേരി ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ടു പോകുന്ന 28 കിലോ കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്. ഒഡിഷയിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടു വന്നത്. പൊലീസ് പിടികൂടാതിരിക്കാൻ ഇവർ ഒഡിഷയിൽ നിന്നും ട്രയിൻ മാർഗം ബംഗളൂരുവിൽ എത്തി അവിടെ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോഴിക്കോട്ട് എത്തിയപ്പോഴാണ് പിടിയിലായത്. പിടിയിലായ ഷാജിക്ക് എറണാകുളം ജില്ലയിൽ അടിപിടി കേസുണ്ട്. ഇവർ രണ്ട് പേരും പെയിൻ്റിംഗ് ജോലിക്കാരാണ്. ജോലിയുടെ മറവിൽ പെരുമ്പാവൂർ ഭാഗത്ത് ലഹരിക്കച്ചവടം നടത്തുകയാണ്. പിടി കൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 11 ലക്ഷം രൂപ വരും
റെയിൽവേ സ്റ്റേഷൻ ഭാഗത്ത് രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം പുതുക്കോട്ട് പേങ്ങാട്ട് കണ്ണനാരി പറമ്പ് കെ സിറാജി ( 31) നെ ടൗൺ എസ്ഐ കെ മുരളീധരൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ഡാൻസാഫും ചേർന്ന് എംഡിഎംഎ യുമായി പിടികൂടി.
റെയിൽവേ സ്റ്റേഷൻ ആനിഹാൾ റോഡിൽ നിന്നും കോഴിക്കോട് ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ടു വന്ന 778 ഗ്രാം എംഡിഎംഎ യുമായാണ് പിടിയിലായത്. ഡൽഹിയിൽ നിന്നും ട്രയിൻ മാർഗമാണ് ഇയാൾ എംഡിഎംഎ കൊണ്ടു വന്നത്. പിടിയിലായ സിറാജിന് 2020 വൽ എൽഎസ് ഡി , എംഡിഎംഎ , മയക്കു ഗുളികകൾ പിടികൂടിയതിന് ഹിമാചൽ പ്രദേശിൽ കേസ് ഉണ്ട്. ഡൽഹി ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ്. സിറാജ് പിടികൂടിയ എംഡി എം എക്ക് ചില്ലറ വിപണിയിൽ 30 ലക്ഷം രൂപ വരും.
ഡാൻസാഫ് ടീമിലെ എസ്ഐ മനോജ് എടയേടത്ത്, എസ് .ഐ അബ്ദുറഹ്മാൻ കെ , എഎസ് ഐ അനീഷ് മൂസേൻവീട് , അഖിലേഷ് കെ, സുനോജ് കാരയിൽ , സരുൺ കുമാർ പി കെ , ലതീഷ് എം കെ , അഭിജിത്ത് പി, ദിനീഷ് പി കെ , മഹമദ് മഷ്ഹൂർ കെ എം, കസബ സ്റ്റേഷനിലെ എസ്ഐ സജിത്ത് മോൻ, SCPO മാരായ ജിതേന്ദ്രൻ ,രാജേഷ് , സുമിത്ത് , ഷിംജിത്ത് , , ചാൾസ് , ടൗൺ സ്റ്റേഷനിലെ എസ്ഐ ഷബീർ ,എ എസ് ഐ സജീവ് കുമാർ , എഎസ്ഐ അജിത , SCP0 മാരായ വിജേഷ് , ശ്രീജിത്ത് , വിപിൻ, ബിനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
സിറാജിൻ്റെത് നൂതന രീതിയിലുള്ള ലഹരി കടത്ത്
ഡൽഹിയിൽ നിന്നും ട്രയിൻ മാർഗമാണ് ഇയാൾ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്നത്. മയക്കുമരുന്ന് കടത്താനായി കോഴിക്കോട് നിന്നും ട്രയിനിൽ ഗോവയിൽ എത്തുകയും അവിടെ നിന്ന് ഫ്ലൈറ്റിൽ ഡൽഹിക്ക് പോകുകയും , ഡൽഹിയിൽ നിന്നും എംഡിഎംഎ ഏർപാടാക്കുകയും അവിടെ നിന്നും ഗോവവഴി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ട്രയിനിൻ്റെ എസി കോച്ചിലെ ബാത്ത് റൂമിൽ എംഡിഎംഎ ഒളിപ്പിച്ച് വച്ച ശേഷം ബോഗി നമ്പർ മനസ്സിലാക്കി വച്ച് ട്രയിൻ ഗോവയിൽ എത്തുന്നതിന് മുൻബെ ഇയാൾ ഡൽഹിയിൽ നിന്നും ഫ്ലൈറ്റിൽ ഗോവയിൽ എത്തുകയും , പിന്നീട് ട്രയിൻ ഗോവയിൽ എത്തുമ്പോൾ , ഈ ട്രയിനിൽ ഗോവയിൽ നിന്നും ഏതെങ്കിലും ബോഗിയിൽ കയറുകയും , ട്രയിൻ കോഴിക്കോട് എത്താൻ സമയം മയക്കുമരുന്ന് ഒളിപ്പിച്ച ബോഗിയിലെ ബാത്ത്റൂമിൽ കയറി സാധനം എടുത്ത് ട്രയിനിൽ നിന്നും ഇറങ്ങി പെട്ടെന്ന് പോകുകയാണ് പതിവ്.
കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ്റെ നിർദ്ദേശ പ്രകാരം നഗരത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി റെയിൽവേ പരിസരം, ബസ് സ്റ്റാൻ്റ് പരിസരങ്ങളിലും വ്യാപകമായ പരിശോധയും നിരീക്ഷണവും നടത്തുന്നതിനിടയിലാണ് ഡാൻസാഫ് സ്ക്വാഡും സിറ്റി പൊലീസും ചേർന്ന് നടത്തിയ പരിശോധയിലാണ് ഇവർ പിടിയിലായത്.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് കസബ ഇൻസ്പെക്ടർ കിരൺ സി നായർ, ടൗൺ ഇൻസ്പെക്ടർ ജിതേഷ് പി എന്നിവർ പറഞ്ഞു.




