ബംഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് പേർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നും പിടിയിൽ .
കണ്ണൂർ സ്വദേശി പുഴാതി മർഹബ മൻസിൽ തങ്ങൾ എന്നറിയപ്പെടുന്ന പി എം അബ്ദുൾ നൂർ (45) തിരുവമ്പാടി പുല്ലൂരാംപാറ കുന്നുമ്മൽ ഹൗസിൽ മുഹമ്മദ് ഷാഫി കെ(36) എന്നിവരെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി പി ജേക്കബിന്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫും   സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.

കോഴിക്കോട് സിറ്റി പൊലീസ്  ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എംഡിഎംഎയുമായി പൊലീസ് രണ്ട് പേരെയും പിടികൂടുന്നത്.

ബംഗളൂരുവിൽ നിന്നും   എംഡിഎംഎ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട്  വരുന്ന ഇയാൾ ബംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ്  കോഴിക്കോട്ടേക്ക് എത്തിയത്. കണ്ണൂർ  സ്വദേശിയാണെങ്കിലും ഇയാൾ ബംഗളൂരുവിലാണ്  സ്ഥിരമായി താമസം. തന്റെ സുഹൃത്തായ ഷാഫിയെ ബിസിനസിൽ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്.

അറസ്റ്റിലായ നൂർ
ബംഗളൂരുവിൽ  താമസിച്ച്   കോഴിക്കോട്ട് നിന്നും  വരുന്ന ആവശ്യക്കാർക്ക് ലഹരിവിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച്  അറിവുണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുഴക്കി. എന്നാൽ ഏറെ നാളത്തെ  നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പൊലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവർ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്.   ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് ഇവർ ബംഗളൂരുവിൽ താമസിക്കുകയായിരുന്നു. ബonളൂരുവിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നൂറിനെ തങ്ങൾ എന്നാണ് അറിയപ്പെടുന്നത്. മുമ്പ് ദുബായിൽ വച്ച് മയക്കുമരുന്നായി പിടികൂടിയതിന് ശിക്ഷ കിട്ടിയ ആളാണ്.

ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്, എഎസ്ഐ അബ്ദുറഹ്‌മാൻ കെ, അനീഷ് മൂസേൻവീട്, അഖിലേഷ് കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എസ്ഐ മുഹമ്മദ് സിയാദ് എ ,  എസ്ഐ ഷബീർ, എസ് സി പിഒമാരായ  ബിനിൽ , സജീവൻ, ഷൈജേഷ്, ജിതേന്ദ്രൻ, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *