196.63 ഗ്രാം എംഡിഎംഎ പിടികൂടി
കോഴിക്കോട്: പാലാഴി ഭാഗത്ത് വാടകക്ക് ഫ്ലാറ്റ് എടുത്ത് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിൽ മാരക മയക്കു മരുന്നായ എംഡിഎംഎ പിടികൂടി.
കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിൽ കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ വി സുരേഷിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്ഐ ആർ എസ് വിനയൻ്റെ നേതൃത്വത്തിൽ പന്തിരാങ്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധയിലാണ് പാലാഴി കണ്ണൻ ചിറ പാലം ഭാഗത്തെ ഫ്ലാറ്റിൽനിന്ന് 96.63 ഗ്രാം എംഡിഎംഎ പിടികൂടിയത്.
മലപ്പുറം സ്വദേശി പുളിക്കൽ പാലിച്ചി ചാലിൽ പറമ്പ് ഈച്ച നൗഫൽ എന്ന നൗഫൽ കെ (31) ഫാറൂഖ് കോളേജ് സ്വദേശി കോടമ്പുഴ മടത്തിൽ ഹൗസിൽ അബ്ദുൾ നൗഷാദ് കെ (28) എന്നിവരെയാണ് ഫ്ലാറ്റിൽ നിന്നും എംഡിഎംഎയുമായി പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ പത്ത് ലക്ഷം രൂപ വില വരും.
ബംഗളൂരുവിൽ നിന്നും എംഡിഎംഎ കൊണ്ടുവന്ന് കോഴിക്കോട് സിറ്റിയിലെ ബീച്ച്, മാളുകളുടെ പരിസരം എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും യുവതികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ലഹരി നൽകുന്ന മുഖ്യ കണ്ണികളാണ് ഇവർ.
നൗഫലിന് മുമ്പ് 400 ഗ്രാം എംഡിഎംഎ പിടി കൂടിയതിന് പന്തീരാങ്കാവ് സ്റ്റേഷനിലും കഞ്ചാവുമായി പിടികൂടിയതിന് കോഴിക്കോട് എക്സൈസിലും കേസുണ്ട്.
ഡൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ അബ്ദുറഹ്മാൻ കെ, അനീഷ് മൂസ്സേൻവീട്, സുനോജ് കാരയിൽ, സരുൺ കുമാർ പികെ, ശ്രീശാന്ത് എൻ കെ, ലതീഷ് എംകെ, അഭിജിത്ത് പി, അതുൽ ഇ വി , ദിനീഷ് പി കെ, പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ മാരായ വിനോദ് കുമാർ, മഹേഷ് കെ പി, സിപിഒ മാരായ സുഭീഷ്, രൻജീഷ്, നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



