തട്ടിക്കൊണ്ടുപോയ യുവാക്കളെ മോചിപ്പിച്ച് പൊലീസ്
കോഴിക്കോട്: ഏഴുകോടി രൂപക്ക് ഇടപാട് ഉറപ്പിച്ച ശേഷം ആമ്പർ ഗ്രീസുമായി യുവാവ് മുങ്ങിയതിന് പിന്നാലെ ഇടനിലക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചവശരാക്കിയ കേസിൽ ഏഴു പേർ അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം ഡിസിപി അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കെ സുദർശന്റെ നേതൃത്വത്തിൽ ബേപ്പൂർ എസ് ഐ ഷുഹൈബും, ഫറോക്ക് എസ് ഐ അനൂപും ചേർന്നാണ് പ്രതികളെ പിടികൂടിയത്
ഒറ്റപ്പാലം ചുനങ്ങാട് വരിക്കോടത്ത് വീട്ടിൽ മുഹമ്മദ് അഷ്ഫാഖ് (27),ചെർപ്പുളശ്ശേരി ചവതക്കൽ വീട്ടിൽ മുഹമ്മദ് സാബിർ(28), ചെർപ്പുളശ്ശേരി ചളവറ ചീരക്കോട്ട് വീട്ടിൽ ഹംസത്തുൽ തശ്‌രീക്(24), പെരിന്തൽമണ്ണ താഴെക്കോട് പോത്തുകാടൻ വീട്ടിൽ മുഹമ്മദ് അജ്നാസ് (19) പെരിന്തൽമണ്ണ അമ്മിണിക്കാട് കാളക്കണ്ടൻ വീട്ടിൽ മുഹമ്മദ് റമീസ് (20), മേലാറ്റൂർ എടപ്പറ്റ പട്ടണത്തു വീട്ടിൽ മുഹമ്മദ് തസ്‌രീഫ് (19), മേലാറ്റൂർ പുത്തൻകുളം പാക്കാട്ടിൽ വീട്ടിൽ ഫായിസ്(22) എന്നിവരാണ് പിടിയിലായത്.
ജനുവരി 15 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. മുൻപ് പറഞ്ഞുറപ്പിച്ച പ്രകാരം അഷ്ഫാകിന് ലഭിച്ച നാല് കോടി വിലമതിക്കുന്ന ആമ്പർ ഗ്രീസ് ഇടനിലക്കാരായ മറ്റു പ്രതികൾ മുഖേന സാദിഖ്റഹ്മാൻ, അഖിൽ നസിം,അബ്ദുൽമുഹ്സിൻ എന്നിവർ ചേർന്ന് മാറാട് സ്വദേശിയായ ആദർശ്, സഹോദരൻ അഖിലേഷ് എന്നിവർ മുഖേന മാറാട് സ്വദേശിയായ നിഖിലിന് കൈമാറാൻ ബേപ്പൂരിൽ എത്തുകയും നിഖിൽ പത്ത് കിലോയോളം തൂക്കംവരുന്ന ആമ്പർഗ്രീസ് തന്ത്രപൂർവം കൈക്കലാക്കുകയും ചെയ്തു. ഇവർകൂടി അറിഞ്ഞു കൊണ്ടാണ് നിഖിൽ സാധനം കൈക്കലാക്കിയതെന്ന് ആരോപിച്ചാണ് അഷ്ഫാകിന്റെ നേതൃത്വത്തിൽ പ്രതികൾ മൂന്നു കാറിലായി ഇവരെ തട്ടിക്കൊണ്ടുപോയത്.
ഉണർന്ന് പ്രവർത്തിച്ച പെലീസ്, വാഹനങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ നമ്പറുകളും സിസിടിവികളും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികൾ പെരിന്തൽമണ്ണ ഭാഗത്തുള്ളതായി മനസ്സിലാക്കി. പെരിന്തൽമണ്ണക്കടുത്തുള്ള കൊടുകുത്തിമലയിലെ ഉൾഭാഗത്തുള്ള ഒരു റിസോർട്ടിൽ മുഴുവൻ പ്രതികളെയും ഇവർ തടഞ്ഞുവെച്ച് മർദ്ദിച്ചവശരാക്കിയ നാലു പേരെയും കണ്ടെത്തി.
അന്വേഷണസംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്, അർജുൻ എ കെ, ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ എഎസ് ഐ ലാലു, സിപിഒമാരായ ഹാസിഫ്, ജിതിൻ ലാൽ, ബാബു, സ്വലാഹ് എന്നിവരും ഉണ്ടായിരുന്നു.

