വിവാഹപൂർവ കൗൺസലിംഗ് അനിവാര്യമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: ഓരോ തദ്ദേശ
സ്വയംഭരണ സ്ഥാപനതലത്തിലും വിവാഹപൂർവ കൗൺസലിംഗ് സംവിധാനം അനിവാര്യമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി.

കോഴിക്കോട് നടന്ന ജില്ലാതല വനിതാ കമ്മീഷൻ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ.

കമ്മീഷന്റെ മുമ്പാകെ എത്തുന്ന
ഗാർഹിക പ്രശ്നങ്ങളെ ചൊല്ലിയുള്ള പരാതികൾ
സൂചിപ്പിക്കുന്നത്
ഭാര്യക്കും ഭർത്താവിനും വിവാഹപൂർവ കൗൺസലിംഗ് അനിവാര്യമാണെന്നാണ്. പരാതികളിൽ കൂടുതലും ഭാര്യാ-ഭർതൃ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ
സൗഹാർദ്ദവും സ്നേഹവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകുന്നില്ല. ഇതിന് ഒരു പരിധിവരെ വിവാഹപൂർവ കൗൺസലിംഗ് പരിഹാരമാകും.
ഇക്കാര്യം
വ്യക്തമാക്കി സർക്കാറിലേക്ക് കമ്മിഷൻ ശുപാർശ നൽകിയിട്ടുണ്ട്. 

കുടുംബത്തെക്കുറിച്ചും ദാമ്പത്യബന്ധത്തെ കുറിച്ചും വ്യക്തമായ ധാരണ ഇല്ലാതെയാണ് വരനും വധുവും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
വിവാഹം രജിസ്റ്റർ ചെയ്യുന്ന വേളയിൽ വിവാഹപൂർവ്വ കൗൺസലിംഗ് കൂടി നടത്തിയിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റ്
ഹാജരാക്കുന്ന കാര്യവും സർക്കാർ മുമ്പാകെ കമ്മീഷൻ നിർദ്ദേശമായി സമർപ്പിച്ചിട്ടുണ്ട്.

തൊഴിലിടങ്ങളിലെ പ്രശ്നങ്ങളാണ് കമ്മീഷൻ മുമ്പാകെ വരുന്ന
ഇനിയൊരു വിഭാഗം പരാതികൾ. സർക്കാർ സംവിധാനത്തിൽ ഉൾപ്പെടെ ഇതുണ്ട്.
സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന
പരാതികൾ പരിഹരിക്കാനായി എല്ലാ സ്ഥാപനങ്ങളിലും
ഇന്റെണൽ കമ്മിറ്റി (ഐസി) കാര്യക്ഷമമായി
പ്രവർത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്ന് സതീദേവി ആവശ്യപ്പെട്ടു.

സിറ്റിങ്ങിൽ 56 കേസുകൾ പരിഗണിച്ചതിൽ മൂന്നെണ്ണം തീർപ്പാക്കി. രണ്ടെണ്ണത്തിൽ പൊലീസ് റിപ്പോർട്ട് തേടി. 51 എണ്ണം അടുത്ത സീറ്റിലേക്ക്
മാറ്റി.

കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ,  ഡയറക്ടർ ഷാജി സുഗുണൻ, അഡ്വക്കറ്റുമാരായ ലിസി, റീന , കൗൺസിലർമാരായ
സുമിഷ, സുധിന,
അവിന, സബിന,  വനിത പൊലീസ് സെൽ  ഉദ്യോഗസ്ഥ ഗിരിജ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *