ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടൽ
കോഴിക്കോട്: ടൂറിസം മേഖലയായ തോണിക്കടവ് കരിയാത്തൻപാറയിലേക്കുള്ള റോഡിലെ അശാസ്ത്രീയ റാമ്പ് നിർമ്മാണം വിനോദ സഞ്ചാരികൾക്ക് അപകട സാധ്യത ഏറിയ സാഹചര്യത്തിൽ, റാമ്പിന്റെ ഇരുവശവും ഇരുമ്പു റെയിൽ സ്ഥാപിച്ച് വിനോദസഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ നിയമസേവന അതോറിറ്റി നടത്തിയ അദാലത്തിൽ തീരുമാനമായി. ഒരു മാസത്തിനകം നിർമ്മിക്കാനാണ് തീരുമാനം. മലപ്പുറം സ്വദേശിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥനുമായ ഹബീബ് റഹ്മാനും കുടുംബവും കാറിൽ ഉല്ലാസ യാത്രയുടെ ഭാഗമായി തോണിക്കടവിലെത്തിയപ്പോൾ റോഡിലെ റാമ്പിൽ സുരക്ഷാ കവചം സ്ഥാപിക്കാത്തതിനെ തുടർന്ന് അപകടത്തിൽപ്പെട്ടിരുന്നു. നാട്ടുകാരുടെ അവസരോചിത സമീപനം മൂലമാണ് ഹബീബ് റഹ്മാനും കുടുംബവും രക്ഷപ്പെട്ടത്.
ഹബീബ് റഹ്മാൻ കോഴിക്കോട് നിയമ സേവന അതോറിറ്റിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയമ അതോറിറ്റി ഓൺലൈൻ അദാലത്തിലൂടെയാണ് നടപടി സ്വീകരിച്ചത്. അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം പി ഷൈജലാണ് അദാലത്തിന് നേതൃത്വം നൽകിയത്. കുറ്റ്യാടി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, ചീഫ് എഞ്ചിനീയർ, കോഴിക്കോട് ജില്ലാ കലക്ടർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസെടുത്തത്

