സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുൾപ്പെടെ രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുൾപ്പെടെ രണ്ടുപേർ പിടിയിലായി. രാജസ്ഥാനിൽനിന്ന് റോഡ് മാർഗം കാറിൽ കടത്തിക്കൊണ്ടുവന്ന 3.3 കിലോഗ്രാം മെത്താഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് പിടിച്ചെടുത്തത്. മലപ്പുറം കച്ചേരിക്കൽ സ്വദേശി പി കെ ഷഫീഖ്(35), സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ താമരശേരി കൈതപ്പൊയിൽ ചെറുകാട്ടിൽ ഫാത്തിമ നസ്‌റിൻ (20) എന്നിവരെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു.
എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവർ എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിലാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്നിന് വിപണിയിൽ 3.5 കോടി രൂപയ്ക്ക് മേൽ വിലയുണ്ടെന്നാണ് കണക്കാക്കുന്നത്.
കാറിന്റെ ബോണറ്റിനുള്ളിൽ ഡാഷ്‌ബോർഡിനോട് ചേർന്ന രഹസ്യ അറയിൽ ഒമ്പത് പൊതികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത് ഷഫീഖ് മുമ്പ് എൻഡിപിഎസ് കേസുകളിൽ പ്രതിയായിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ കേസുകളുമുണ്ട്.

