534 പുതിയ പോളിംഗ് സ്റ്റേഷനുകൾ

എസ്‌ഐആര്‍; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

കോഴിക്കോട്: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലിന്റെ (എസ്‌ഐആര്‍) ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 534 പോളിംഗ് സ്റ്റേഷനുകള്‍ പുതിയതായി അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു. പുതുതായി നിലവില്‍ വരുന്ന പോളിങ് സ്റ്റേഷനുകളില്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും അടിയന്തിരമായി നിയമിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കരട് പട്ടികയിലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും 2026 ജനുവരി 22 വരെ അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചു. ഏതെങ്കിലും കാരണവശാല്‍ കരട് പട്ടികയില്‍ നിന്നും തെറ്റായി ഒഴിവായിപ്പോയിട്ടുണ്ടെങ്കില്‍ ആറാം നമ്പര്‍ ഫോമില്‍ അപേക്ഷ സമര്‍പ്പിച്ച് തിരികെ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധിക്കും. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഎല്‍ഒ മാരുടെ സേവനം തുടര്‍ന്നും ലഭ്യമാക്കും. എഎസ്ഡി ലിസ്റ്റ് സംബന്ധിച്ചുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിന് വില്ലേജ് തലത്തില്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരാതികള്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിംഗ് 2026 ഫെബ്രുവരി 14 വരെ നടക്കും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പട്ടികയില്‍ നിന്നും പുറത്തായ യോഗ്യരായവരുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്താനുള്ള കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഗൗതം രാജ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *