മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:  അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി രൂപ കടന്നു.

റംസാന്‍, വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച്  ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായും, കാലിത്തീറ്റ സബ്സിഡിയായും ക്ഷീര സംഘങ്ങളിലെ കൈകാര്യച്ചെലവുകളിലേയ്ക്കായും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതി യോഗം ഏഴ്  കോടി രൂപ  പ്രഖ്യാപിച്ചു.


2025 മാര്‍ച്ച് ഒന്ന്  മുതല്‍ 31 വരെ  ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി മേഖലാ യൂണിയന് ലഭിക്കുന്ന  നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 2.00 രൂപ അധിക പാല്‍ വിലയായി നല്‍കും.  മേഖലാ യൂണിയന്‍ 2024 ഡിസംബറിലെ പാലളവിന് അനുസൃതമായി നല്‍കിയ ഒരു രൂപയും, 2025 മാര്‍ച്ച് മാസത്തില്‍ അളക്കുന്ന പാലളവിന് അനുസൃതമായി നല്‍കുവാന്‍ പ്രഖ്യാപിച്ച ഒരു രൂപ 50 പൈസയും ചേര്‍ത്ത് 2 രൂപ 50 പൈസ  മാര്‍ച്ച് മാസത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുവാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച തുകയും  കൂടി ചേര്‍ത്താല്‍ ആകെ ഒരു ലിറ്റര്‍ പാലിന് 4 രൂപ 50 പൈസ അധികമായി ക്ഷീര കര്‍ഷകരിലേയ്ക്ക് 2025 മാര്‍ച്ച് മാസത്തില്‍ എത്തിച്ചേരും.  2025 മാര്‍ച്ച് മാസത്തെ 4-ാം മത്തെ ബില്ലായി പാല്‍ വിലയിലൂടെ ഈ തുക ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കും.  ഇതുപ്രകാരം നിലവില്‍ മേഖലാ യൂണിയന്‍  ഒരു ലിറ്റര്‍ പാലിന് നല്‍കുന്ന വിലയായ 45 രൂപ 90 പൈസ  50 രൂപ 40 പൈസയായി വര്‍ദ്ധിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച അധിക പാല്‍വില പ്രകാരം കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീരകര്‍ഷകരിലേക്ക് നാല് കോടിരൂപ അധികമായി വന്നു ചേരും.


മേഖലാ യൂണിയന് പാലളക്കുന്ന ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടിനായി രണ്ട്് കോടി രൂപയാണ് അനുവദിച്ചത്. പ്രസ്തുത സംഘങ്ങള്‍ക്ക്  2025 മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ നല്‍കിയ പാലിന് ലിറ്ററിന് ഒരു രൂപ വച്ച് അധികപാല്‍ വിലയായി ലഭിക്കും. സംഘങ്ങളുടെ കൈകാര്യ ചെലവുകള്‍ക്കായുള്ള പ്രവര്‍ത്തന ഫണ്ടായി ഉപയോഗപ്പെടുത്തുതിനാണ് സഹായം. 2025 ഏപ്രില്‍ മാസത്തെ രണ്ടാമത്തെ പാല്‍ വിലയിലൂടെ ഈ തുക  കൈമാറും.

മില്‍മ ഗോമതി ഗോള്‍ഡ്  കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 150 രൂപ ഏപ്രില്‍ മാസത്തില്‍ സബ്‌സിഡി അനുവദിച്ചു. കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചാക്കൊന്നിന് പ്രഖ്യാപിച്ച 100 രൂപ സബ്‌സിഡിക്ക് പുറമെയാണിത്.  മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലാബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ ടിഎംആര്‍ കാലിത്തീറ്റക്കും ട്രൂ മീല്‍ ടിഎംആര്‍ ഫീഡിനും കിലോയ്ക്ക് ഒരു രൂപ വീതവും സബ്്‌സിഡി ലഭിക്കും.

2024- 25 സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകരിലേക്ക് 54 കോടി രൂപ അധികപാല്‍ വിലയായും, കാലിത്തീറ്റ സബ്‌സിഡിയായും ഇതുവരെ അനുവദിച്ചിട്ടുണ്ട്.  ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഏഴ് കോടി രൂപ കൂടി ചേര്‍ത്താല്‍ 61 കോടി രൂപയാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ് എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *