കോഴിക്കോട്: സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി. കോഴിക്കോട് ജില്ലാ കലക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍. വനിതകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് ഭരണകൂടം പ്രത്യേക ഊന്നല്‍ നല്‍കും. കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ദേശീയപാത, മാലിന്യ സംസ്‌കരണം, മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിലുള്ള പദ്ധതികള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കും.
മികച്ച ഭരണാധികാരികളുടെ മഹത്തായ പാരമ്പര്യമുള്ള ജില്ലയാണ് കോഴിക്കോട്. മുന്‍ ജില്ല കളക്ടര്‍മാരുടെ മാതൃകാപരമായ പ്രവര്‍ത്തനശൈലി പിന്തുടരും. അവര്‍ നടപ്പിലാക്കിയ മികച്ച ഭരണനടപടികളും പദ്ധതികളും മാതൃകയാക്കി ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലം സ്വദേശിനിയായ മാധവിക്കുട്ടി 2018 ബാച്ച് കേരളകേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് ജില്ലാ കലക്ടറായിരിക്കെയാണ് കോഴിക്കോട് കലക്ടറായി സ്ഥലം മാറ്റമാകുന്നത്. ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറി, ആരോഗ്യവകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള ഡയറക്ടര്‍, സൈബര്‍ പാര്‍ക്ക് സിഇഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം അസിസ്റ്റന്റ് കലക്ടര്‍, തിരുവനന്തപുരം സബ് കലക്ടര്‍, കോഴിക്കോട് ജില്ലാ വികസന കമ്മീഷണര്‍ (ഡി.ഡി.സി) എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സബ് കലക്ടര്‍ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കൊല്ലം ടികെഎം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ അവര്‍ പബ്ലിക് മാനേജ്മെന്റ്റില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്.
അച്ഛന്‍ സൂര്‍ദാസ് സാംസ്‌കാരിക വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. അമ്മ എ കെ മിനി ഫുഡ് സേഫ്റ്റി ജോയിന്റ് ഡയറക്ടറായിരുന്നു. ഏക സഹോദരന്‍ കൃഷ്ണനുണ്ണി സിഎസ്‌ഐആറില്‍ ഉദ്യോഗസ്ഥനാണ്.

