കോഴിക്കോട്: എംഎൽഎ ഫണ്ടുപയോഗിച്ച് ഇരിങ്ങലിൽ നിർമ്മിച്ച പകൽവീട് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു.
കേരളത്തിൽ ആയുർദെെർഘ്യം കൂടിയതിനാൽ ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വയോജന പരിചരണവും സംരക്ഷണവും കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹ്യ പ്രശ്നങ്ങളിലൊന്നാണ്. ഒരു എംഎൽഎയുടെ കാലത്ത് ആരംഭിച്ച പകൽവീടിന്റെ പ്രവൃത്തി പിന്നീട് വന്ന എംഎൽഎ പൂർത്തീകരിക്കുന്നു, ഇതിനെയാണ് വികസന തുടർച്ച എന്ന് പറയുന്നത്. പകൽവീടുകളിലൂടെ വയോജനങ്ങൾക്ക് ഒരുമിച്ചിരിക്കാനുള്ള അവസരം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പകൽവീട് പദ്ധതികളുടെ ഭാഗമായാണ് ഇരിങ്ങലും പകൽവീട് നിർമ്മിച്ചത്. മുൻ എംഎൽഎ കെ ദാസന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും നിലവിലെ എംഎൽഎ കാനത്തിൽ ജമീലയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 22 ലക്ഷം രൂപയും ചെലവഴിച്ചാണ് പകൽവീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഷറഫ് കോട്ടക്കൽ, ഷജ്മിന, മഹിജ എളോടി, പി എം ഹരിദാസൻ, റിയാസ് പി എം, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വെെസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ സ്വാഗതവും മഞ്ജുഷ ചെറുപ്പനാരി നന്ദിയും പറഞ്ഞു

